യങ് ബോയ്സിനെതിരെ യങ് ബോയ്സിനെ ഇറക്കിയ മാഞ്ചസ്റ്റർ യുണൈറ്റഡിന് സമനില

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ചാമ്പ്യൻസ് ലീഗിലെ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് സമനില. ഓൾഡ് ട്രാഫോർഡിൽ നടന്ന മത്സരം 1-1 എന്ന സമനിലയിലാണ് അവസാനിച്ചത്.

ഇന്ന് ഓൾഡ്ട്രാഫോർഡിൽ യങ് ബോയ്സിനെതിരെ യങ് ബോയ്സുമായാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ഇറങ്ങിയത്. ക്രിസ്റ്റൽ പാലസിന് എതിരെ ഇറങ്ങിയ ടീമിനെ മൊത്തമായി മാറ്റിക്കൊണ്ട് ആണ് റാൾഫ് ഇന്ന് ടീമിനെ അണിനിരത്തിയത്. ഗ്രീൻവുഡും എലാംഗയും അമദ് ദിയാലോയും ആയിരുന്നു ഇന്ന് യുണൈറ്റഡ് അറ്റാക്കിനെ നയിച്ചത്. ലിംഗാർഡ്, വാൻ ഡെ ബീക് എന്ന് തുടങ്ങി അവസരം കിട്ടാതെ വിഷമിക്കുന്നവർ ഒക്കെ ഇൻ‌ ഇറങ്ങി. കളിയിൽ യുണൈറ്റഡിന് കൃത്യമായ താളം കിട്ടിയില്ല എങ്കിലും തുടക്കം മുതൽ അറ്റാക്ക് മാത്രമായിരുന്നു യുണൈറ്റഡ് ടാക്ടിക്സ്.

കളിയുടെ ഒമ്പതാം മിനുട്ടിൽ ഗ്രീന്വുഡിന്റെ ഒരു ആക്രൊബാറ്റിക്ക് ഫിനിഷ് യുണൈറ്റഡിനെ മുന്നിൽ എത്തിച്ചു. ലൂക് ഷോയുടെ ക്രോസിൽ നിന്നായിരുന്നു യുവ സ്ട്രൈക്കറിന്റെ ഫിനിഷ്. ഗ്രീൻവുഡിന്റെ ഈ സീസണിലെ അഞ്ചാം ഗോളായിരുന്നു ഇത്. ഈ ഗോളിന് ശേഷം ലീഡ് ഉയർത്താം യുണൈറ്റഡിന് നിരവധി അവസരങ്ങൾ ലഭിച്ചിരുന്നു. പക്ഷെ എന്നിട്ടും ഫലം ഉണ്ടായില്ല.

ആദ്യ പകുതിയുടെ അവസാനം വാൻ ഡെ ബീകിന്റെ ഒരു പിഴവിൽ നിന്ന് യങ് ബോയ്സ് സമനില നേടി. പെനാൾട്ടി ബോക്സിന് പുറത്ത് നിന്ന് വന്ന സ്വീറ്റ് സ്ട്രൈക്കിലൂടെ റിഡർ ആണ് യങ് ബോയ്സിന് സമനില നൽകിയത്. രണ്ടാം പകുതിയിൽ 58ആം മിനുട്ടിൽ യുണൈറ്റഡ് യുവതാരം എലാംഗയ്ക്ക് മികച്ച അവസരം ലീഡ് എടുക്കാനായി ലഭിച്ചു എങ്കിലും താരത്തിന് മുന്നിൽ തടസ്സമായി യങ്ബോയ്സ് കീപ്പർ നിന്നു. മറുവശത്ത് മിസേറസിനും അവസരം ലഭിച്ചു. പക്ഷെ താരത്തിന് ടാർഗറ്റിലേക്ക് അടിക്കാൻ ആയില്ല.

യുണൈറ്റഡിനായി രണ്ടാം പകുതിയിൽ ഹീറ്റൺ അരങ്ങേറ്റം നടത്തി. സിദാൻ മാലിക്, ചാർലി സാവേജ്, ഷിരടൈർ, മെങി എന്നീ യുവതാരങ്ങളെയും യുണൈറ്റഡ് കളത്തിൽ ഇറക്കി.

ഈ സമനിലയോടെ യുണൈറ്റഡ് 11 പോയുന്റുമായി ഗ്രൂപ്പിൽ ഒന്നാമത് ഫിനിഷ് ചെയ്തു.