ടാരൂബ: മഴ തടസ്സപ്പെടുത്തിയ ആവേശകരമായ മത്സരത്തിൽ പാകിസ്താനെ അഞ്ച് വിക്കറ്റിന് തോൽപ്പിച്ച് വെസ്റ്റ് ഇൻഡീസ് ഏകദിന പരമ്പരയിൽ 1-1ന് ഒപ്പമെത്തി. ബ്രയാൻ ലാറ സ്റ്റേഡിയത്തിൽ നടന്ന രണ്ടാം ഏകദിനത്തിൽ, ഡെക്ക് വർത്ത്-ലൂയിസ് നിയമപ്രകാരം 35 ഓവറിൽ 181 റൺസ് വിജയലക്ഷ്യം പിന്തുടർന്ന വെസ്റ്റ് ഇൻഡീസ്, റോസ്റ്റൺ ചേസിന്റെ തകർപ്പൻ പ്രകടനത്തിന്റെ ബലത്തിലാണ് വിജയം നേടിയത്.

47 പന്തിൽ പുറത്താവാതെ 49 റൺസ് നേടിയ ചേസ്, ജസ്റ്റിൻ ഗ്രീവ്സുമായി ചേർന്ന് നിർണായകമായ 77 റൺസിന്റെ കൂട്ടുകെട്ട് പടുത്തുയർത്തി. ഒരു ഘട്ടത്തിൽ 107/5 എന്ന നിലയിൽ പരുങ്ങിയ വെസ്റ്റ് ഇൻഡീസിനെ ഷെർഫെയ്ൻ റുഥർഫോർഡ് 33 പന്തിൽ 45 റൺസ് നേടി മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നു. എന്നാൽ, അന്തിമ വിജയം ഉറപ്പിച്ചത് ചേസിന്റെ ശാന്തമായ ബാറ്റിംഗാണ്. ഹസൻ അലിയെ ബൗണ്ടറി കടത്തിയാണ് ചേസ് ടീമിന് വിജയം സമ്മാനിച്ചത്.
നേരത്തെ, ജയ്ഡൻ സീൽസിന്റെ തകർപ്പൻ ബൗളിംഗാണ് പാകിസ്താനെ 171/7 എന്ന സ്കോറിൽ ഒതുക്കിയത്. സീൽസ് 23 റൺസ് വഴങ്ങി 3 വിക്കറ്റുകൾ വീഴ്ത്തി. പാകിസ്താനായി ഹസൻ നവാസിന്റെയും ഹുസൈൻ തലാത്തിന്റെയും ചെറുത്ത് നിൽപ്പ് ടീമിന് തുണയായില്ല.
പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മത്സരം ചൊവ്വാഴ്ച ഇതേ സ്റ്റേഡിയത്തിൽ നടക്കും.