സഹർ മരണത്തിന് കീഴടങ്ങി, ഫുട്ബോളിനെ സ്നേഹിച്ചതിന് നഷ്ടപ്പെട്ട ജീവൻ!!

Newsroom

ഇറാനിലെ ആ ഫുട്ബോൾ ആരാധിക അവസാനം മരണത്തിനു കീഴടങ്ങി. തന്റെ ഇഷ്ട ടീമിന്റെ ഫുട്ബോൾ മത്സരങ്ങൾ സ്റ്റേഡിയത്തിൽ പോയി കണ്ടു എന്നതിനാണ് ഇറാനിയൻ യുവതി സഹർ ജീവൻ വില കൊടുക്കേണ്ടി വന്നത്. ഇറാനിയൻ ക്ലബായ ഇസ്റ്റെഗ്ലാൽ എഫ് സിയുടെ ആരാധികയായ 29കാരിക്ക് ആണ് ഇന്നലെ മരണപ്പെട്ടത്. ഇറാനിൽ വനിതകൾക്ക് ഫുട്ബോൾ സ്റ്റേഡിയങ്ങളിൽ പ്രവേശിക്കാൻ പാടില്ല. എന്നാൽ ഇത് മറികടന്ന് ഇസ്റ്റെഗ്ലാലിന്റെ മത്സരങ്ങൾ കണ്ട് വന്നിരുന്ന സഹറിനെ കഴിഞ്ഞ മാർച്ചിലാണ് ടെഹ്റാൻ പോലീസ് അറസ്റ്റ് ചെയ്തത്.

എ എഫ് സി ചാമ്പ്യൻസ്ലീഗ് മത്സരത്തിൽ ഇസ്റ്റെഗ്ലാൽ, യു എ ഇ ക്ലബായ അൽ ഐനെ നേരിടുന്ന മത്സരം കാണാൻ ചെന്ന യുവതിയെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. പിന്നീട് യുവതി നിയമ പോരാട്ടാം നടത്തി എങ്കിലും അവസാനം ഫുട്ബോൾ കണ്ടു എന്ന കുറ്റത്തിൽ യുവതിയെ 6 മാസം ജയിൽ ശിക്ഷയ്ക്ക് വിധിച്ചു. ഈ വിധിയിൽ നിരാശയായ യുവതി പ്രതിഷേധമായി സ്വയം തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു. കഴിഞ്ഞ ആഴ്ച ആത്മഹത്യക്ക് ശ്രമിച്ച സഹർ 90 ശതമാനം പൊള്ളലേറ്റ് മരണത്തോട് മല്ലിടുകയായിരുന്നു അവസാന ദിവസങ്ങളിൽ. എന്നാൽ സഹറിന്റെ പോരാട്ടം ഇന്നലെയോടെ അവസാനിച്ചു.

സ്ത്രീകളെ സ്റ്റേഡിയത്തിൽ നിന്ന് വിലക്കുന്നത് ഫിഫ നിയമത്തിന്റെ ലംഘനമായിട്ടു പോലു 1980കൾ മുതൽ ഇറാനിൽ സ്ത്രീകൾ ഈ വിലക്ക് നേരിട്ടു പോരുന്നുണ്ട്. ഇറാനിയൻ ഫുട്ബോൾ അസോസിയേഷനെതിരെയും ഇറാനിലെ ഭരണാധികാരികൾക്ക് എതിരെയും ശക്തമായ പ്രതിഷേധം തന്നെ ഇപ്പോൾ ഉയരുകയാണ്. ഫിഫ ഇറാനെതിരെ നടപടി എടുക്കണം എന്നാണ് ഫുട്ബോൾ ആരാധകർ ആവശ്യപ്പെടുന്നത്.