മാഞ്ചസ്റ്റർ: ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാം ദിനം ചരിത്രം കുറിച്ച് ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റർ റിഷഭ് പന്ത്. ടെസ്റ്റ് ക്രിക്കറ്റിൽ വിദേശ മണ്ണിൽ 1000 റൺസ് പിന്നിടുന്ന ആദ്യ വിക്കറ്റ് കീപ്പർ-ബാറ്റർ എന്ന ലോക റെക്കോർഡാണ് പന്ത് മാഞ്ചസ്റ്ററിൽ സ്വന്തമാക്കിയത്. ഓസ്ട്രേലിയയിൽ നേടിയ 879 റൺസ് എന്ന സ്വന്തം റെക്കോർഡ് തിരുത്തിയാണ് പന്തിന്റെ ഈ നേട്ടം.

37 റൺസെടുത്ത് നിൽക്കെ പരിക്കേറ്റ് റിട്ടയേർഡ് ഹർട്ടാകുകയായിരുന്നു. ക്രിസ് വോക്സിനെതിരെ റിവേഴ്സ് സ്വീപ്പിന് ശ്രമിക്കുന്നതിനിടെ വലത് കാലിന് പരിക്കേറ്റ പന്തിനെ വേദനയോടെ ഗ്രൗണ്ടിൽ നിന്ന് മാറ്റേണ്ടി വന്നു. കാലിൽ വീക്കം ദൃശ്യമായിരുന്നു.
ഒന്നാം ദിനം കളി അവസാനിക്കുമ്പോൾ ഇന്ത്യ 83 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 264 റൺസ് എന്ന നിലയിലാണ്. രവീന്ദ്ര ജഡേജയും (19) ഷാർദുൽ താക്കൂറും (19) ആണ് ക്രീസിൽ. ഓപ്പണർമാരായ യശസ്വി ജയ്‌സ്വാൾ (58), കെ.എൽ. രാഹുൽ (46) എന്നിവർ 94 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി ഇന്ത്യക്ക് മികച്ച തുടക്കം നൽകി. കരുൺ നായർക്ക് പകരം കളത്തിലിറങ്ങിയ സായി സുദർശൻ സമ്മർദ്ദഘട്ടത്തിൽ 61 റൺസ് നേടി നിർണ്ണായകമായി.