ബ്ലാസ്റ്റേഴ്സിന്റെ ഫിലോസഫി മാറ്റവും കലിംഗ ദുരന്തവും

dhananjayan

Picsart 22 10 24 20 22 31 640
Download the Fanport app now!
Appstore Badge
Google Play Badge 1

ഒഡീഷയിലെ കലിംഗ സ്റ്റേഡിയത്തിലെ യുദ്ധഭൂമിയിൽ ഒഡീഷ എഫ്‌സിക്ക് മുന്നിൽ കൊമ്പന്മാർ തങ്ങളുടെ തുടർച്ചയായ രണ്ടാമത്തെ മത്സരത്തിലും തകർന്നടിഞ്ഞു. നിലവിലെ പരിശീലകൻ ഇവാൻ വുകുമാനോവിച്ച് പരിശീലകസ്ഥാനം ഏറ്റെടുത്തതിന് ശേഷം ആദ്യമായാണ് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി തുടർച്ചയായ രണ്ട് മത്സരത്തിൽ തോൽവി ഏറ്റുവാങ്ങുന്നത്. നിലവിൽ മൂന്ന് മത്സരങ്ങളിൽ നിന്ന് മൂന്ന് പോയിന്റുകളുമായി പോയിന്റ് ടേബിളിൽ ഒൻപതാം സ്ഥാനത്താണ് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി.

20221024 201711

കൊച്ചിയിൽ വെച്ച് എടികെ മോഹൻബഗാനോട് അഞ്ച് ഗോളുകൾ വഴങ്ങിയ അവസാന മത്സരത്തിൽ കളിച്ച ടീമിൽ നിന്ന് ഒരു മാറ്റം പോലും ഇല്ലാതെയായിരുന്നു കേരള ബ്ലാസ്റ്റേഴ്‌സ് ഒഡീഷയിൽ ഇറങ്ങിയത്. എടുത്ത് പറയാവുന്ന മാറ്റം പരിക്കേറ്റ ബ്ലാസ്റ്റേഴ്‌സിന്റെ ഏഷ്യൻ താരം അപോസ്‌റ്റോലോസ് ജിയാനു സ്‌ക്വാഡിൽ ഉൾപ്പെട്ടിരുന്നില്ല എന്നതാണ്. പകരം യുവ മലയാളി മുന്നേറ്റതാരം നിഹാൽ സുധീഷ് സ്‌ക്വാഡിന്റെ ഭാഗമായി. ഒഡീഷയുടെ നിരയിൽ റൈനിയർ ഫെർണാണ്ടാസിന് പകരം തോയ്‌ബ മൊയ്‌റങ്തേമാണ് ആദ്യ പതിനൊന്നിൽ ഇറങ്ങിയത്.

മത്സരത്തിലേക്ക് ഒരു തിരിഞ്ഞുനോട്ടം

മത്സരത്തിന്റെ തുടക്കത്തിൽ തന്നെ ബ്ലാസ്റ്റേഴ്‌സിന് കാലിടറി തുടങ്ങിരുന്നു. ഇവാന്റെ കീഴിൽ സാധാരണയായി തുടക്കത്തിൽ തന്നെ മത്സരത്തിന്റെ ചരട് നിയന്ത്രിക്കുന്ന ബ്ലാസ്റ്റേഴ്‌സിന് ഇത്തവണ ആദ്യമേ തന്നെ പിഴച്ചു. മത്സരത്തിന്റെ നിയന്ത്രണം ഒഡീഷ ഏറ്റെടുത്തു. ഡിയാഗോ മൗറീഷ്യോയും ജെറിയും കേരളത്തിന്റെ ബോക്സിൽ നിരന്തരം ഭീതി ചെലുത്തി. ഏഴാം മിനിറ്റിൽ ബ്ലാസ്റ്റേഴ്‌സ് ഗോൾകീപ്പർ ഗിൽ പിടിച്ച പന്ത് തട്ടിയിട്ട് ജെറി കേരളത്തിന്റെ വലകുലുക്കിയെങ്കിലും അത് ഫുട്ബോൾ നിയമങ്ങൾക്ക് വിരുദ്ധമായതിനാൽ ഗോൾ അനുവദിച്ചില്ല.

20221024 201715

തുടർന്ന് ആദ്യം ലീഡ് എടുത്തത് കൊമ്പന്മാരായിരുന്നു. സെറ്റ്പീസുകൾ കേരളം ഉപയോഗിക്കുന്നില്ല എന്ന പരാതി അവസാനിപ്പിച്ച് 35ആം മിനുട്ടിൽ കോർണർ കിക്ക് ഷോർട്ട് ആക്കി എടുത്ത് ലൂണ ചെയ്ത ക്രോസ്സ് പ്രതിരോധതാരമായ ഖബ്ര വലയിലേക്ക് ഹെഡ് ചെയ്തു. കേരളം മുന്നിലെത്തി. എന്നാൽ, 54ആം മിനുട്ടിൽ ഒഡീഷ ജെറിയിലൂടെ സമനില ഗോൾ കണ്ടെത്തി. തുടർന്ന്, കേരളം ലീഡ് തിരികെയെടുക്കാനായി ആക്രമണം അഴിച്ചുവിടാൻ ശ്രമിച്ചതാണ് ഒഡീഷയുടെ രണ്ടാമത്തെ ഗോളിലേക്ക് വഴിയൊരുക്കിയത്. ഒഡീഷയുടെ ഗോൾകീപ്പർ അമരീന്തർ സിങ് നൽകിയ ലോങ്ങ് ബോൾ കേരളത്തിന്റെ ഹൈലൈൻ ഡിഫൻസ് പൊട്ടിച്ച് സ്പാനിഷ് താരം പേഡ്രോ മാർട്ടിൻ വലയിലെത്തിച്ചതോടെ ബ്ലാസ്റ്റേഴ്‌സ് പൂർണമായും തകർന്നു.

കഴിഞ്ഞ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സിന്റെ മോശം പ്രകടനത്തെ പറ്റി വിശകലനം ചെയ്യുമ്പോൾ ആദ്യം എത്തുന്നത് ടീമിന്റെ കളിക്കളത്തിലെ മെന്റാലിറ്റിയിലാണ്. കഴിഞ്ഞ സീസണിൽ ആദ്യ പതിനൊന്നിലെ താരങ്ങൾക്ക് നല്ലൊരു പകരക്കാർ പോലും ഇല്ലാതിരുന്ന അവസ്ഥയിൽ പോലും ടീമിനെ മുന്നോട്ടു നയിച്ചത് അവരുടെ മെന്റാലിറ്റി ആയിരുന്നു. അവസാനം വരെയും പോരാടാനുള്ള ആ പോരാട്ടവീര്യം ഈ മത്സരത്തിൽ ഒട്ടും കണ്ടില്ല. ഒരുപക്ഷെ, ഹോമിൽ വെച്ച് എടികെ മോഹൻബഗാനെതിരെ വലിയ മാർജിനിൽ തോറ്റത്തിന്റെ ആഘാതത്തിൽ നിന്ന് കേരളം ഇനിയും കരകയറിയിട്ടില്ല എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

20221024 201714

ഗോൾകീപ്പിങ് മുതൽ ആക്രമണം വരെയുള്ള എല്ലായിടങ്ങളിലും കൊമ്പന്മാർക്ക് പോരായ്മകൾ ഉണ്ട്. കഴിഞ്ഞ സീസണുകളിലായി പരിശീലിച്ചു വന്ന സിസ്റ്റത്തിൽ പെട്ടെന്ന് ഉണ്ടായ മാറ്റം ടീമിനെ ആകമാനം ബാധിച്ചിട്ടുണ്ട്. കഴിഞ്ഞ ലേഖനത്തിൽ സൂചിപ്പിച്ച പോലെ എടികെ മോഹൻബഗാൻ തുറന്നുകാണിച്ച കേരളത്തിന്റെ ബലഹീനതകൾ കൃത്യമായി
ഒഡീഷ മുതലെടുത്തു. രണ്ടു പകുതികളിലുമായി 16 ഷോട്ടുകളാണ് ഒഡീഷയ്ക്കുള്ളത്. അതിൽ എട്ടെണ്ണം ലക്ഷ്യത്തിലും. ഗില്ലിന്റെ രക്ഷപ്പെടുത്തലുകളും ഭാഗ്യവുമാണ് കേരളത്തിന്‌ തുണയായത്. ഗിൽ ഗോൾവലക്ക് കീഴിൽ മികച്ച പ്രകടനം കാഴ്ചവെച്ചെങ്കിലും ഒരുപാട് പന്തുകൾ കൈയിൽ നിന്ന് തെന്നി പോകുന്നത് ആശങ്കകൾ ജനിപ്പിക്കുന്നുണ്ട്.

ആക്രമണനിരയെ പറ്റിയുള്ള ആശങ്കകൾ വളരെയധികം കൂടുതലാണ്.
ആൽവരോ വാസ്കസിനു പകരക്കാരനായി ടീമിൽ എത്തിയ ഗ്രീക്കുതാരം ഡിമിത്രി ഡയമാന്റക്കോസ് ഇതുവരെ ഗോളുകൾ നേടാത്തത് ആശങ്കകൾ ജനിപ്പിക്കുന്നുണ്ട്. കഴിഞ്ഞ മത്സരത്തിൽ ഒരു ഷോട്ട് മാത്രമാണ് താരത്തിൽ നിന്നുണ്ടായത്. പരിക്കേറ്റ അപോസ്‌റ്റോലോസ് ജിയാനുവിന് പകരം മധ്യനിരതാരമായ ഇവാൻ കലൂഷിണിയെ ആക്രമണത്തിൽ ഉപയോഗിക്കുന്നത് ടീമിന്റെ താളം തെറ്റിക്കുന്നുണ്ട്. കഴിഞ്ഞ ലേഖനത്തിൽ സൂചിപ്പിച്ചതുപോലെ പ്യുട്ടിയയെ പിൻവലിച്ച് ഇവാനെ മധ്യനിരയിൽ കളിപ്പിക്കുന്നതാണ് എന്തുകൊണ്ടും നല്ലത്.

20221024 201701

ഇവാനെ പിൻവലിച്ച് യുവ മലയാളി മുന്നേറ്റ താരം നിഹാൽ സുധീഷിനെ കൊണ്ടുവന്നത് ഞെട്ടിപ്പിക്കുന്ന തീരുമാനം ആയിരുന്നു. പ്രത്യേകിച്ചും കിട്ടുന്ന അവസരങ്ങൾ പരമാവധി ഉപയോഗിക്കാൻ ശ്രമിക്കുന്ന പരിചയസമ്പന്നനായ ബിദ്യസാഗർ ബെഞ്ചിൽ ഉള്ളപ്പോൾ. താരം നല്ല രീതിയിൽ പ്രസ്സ് ചെയ്തെങ്കിലും ഗോളുകൾ ഒഴിഞ്ഞു നിന്നു. മധ്യനിരയിൽ സഹൽ തന്റെ കഴിഞ്ഞ സീസണിലെ ഫോമിലേക്ക് ഉയരുന്നില്ല എന്നതും കൊമ്പന്മാർക്ക് വലിയൊരു തിരിച്ചടിയാണ്. പ്രതിരോധം കഴിഞ്ഞ മത്സരത്തിൽ നിന്നും വളരെയധികം ഭേദപ്പെട്ടിരുന്നു. ഒഡീഷയുടെ ഡിയാഗോ മൗറീഷ്യോ ഖബ്രയുടെ സാന്നിധ്യമുള്ള വേഗത കുറഞ്ഞ വലത് വിങ്ങിലൂടെ ആക്രമണം നടത്താൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. എങ്കിലും വേഗതയേറിയ താരങ്ങൾ റൈറ്റ് പാക്ക് പൊസിഷനിൽ കേരളത്തിന് ആവശ്യമാണ്.

ചുരുക്കിപ്പറഞ്ഞാൽ, കൃത്യമായ ഒരു പ്രീ സീസൺ കേരള ബ്ലാസ്റ്റേഴ്സിന് ലഭിക്കാത്തതിന്റെ പോരായ്മകൾ ടീമിനെ നല്ല രീതിയിൽ തന്നെ അലട്ടുന്നുണ്ട്. ടീമിലെ മുന്നേറ്റതാരങ്ങൾ മികച്ച പ്രകടനം കാഴ്ചവയ്ക്കാത്തതും അതിനെ തുടർന്നുണ്ടായ സിസ്റ്റത്തിലെ മാറ്റവും കൊമ്പന്മാരെ പ്രതികൂലമായാണ് ബാധിക്കുന്നത്. ഒരുപക്ഷേ ഡ്യൂറൻഡ് കപ്പ് കളിക്കാൻ എങ്കിലും സീനിയർ ടീമിനെ സാധിച്ചിരുന്നെങ്കിൽ പോരായ്മകൾ മനസ്സിലാക്കി, അവ പരിഹരിച്ച് ഐഎസ്എൽ സീസൺ തുടങ്ങാൻ കേരള ബ്ലാസ്റ്റേഴ്സും കഴിയുമായിരുന്നു. ഇനിയും സമയമുണ്ട്. പൊസിഷനുകളിലും തന്ത്രങ്ങളിലും കൃത്യമായ മാറ്റങ്ങൾ വരുത്തി ടീമിനെ കളിക്കളത്തിൽ ഇറക്കിയാൽ കേരള ബ്ലാസ്റ്റേഴ്സ് ആരാധകരുടെ എക്കാലത്തെയും വലിയ കിനാവായ ഐഎസ്എൽ ട്രോഫി കൊമ്പൻമാരുടെ ഷെൽഫിലിരിക്കും.