റഗ്ബി ലോകകപ്പിൽ അയർലൻഡിന്റെ ഞെട്ടിച്ച് ജപ്പാൻ

Wasim Akram

റഗ്ബി ലോകകപ്പ് നേടാൻ പലരും വലിയ സാധ്യത കൽപ്പിക്കുന്ന അയർലൻഡിനെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ച് ജയം കുറിച്ച് ആതിഥേയരായ ജപ്പാൻ. മത്സരത്തിൽ ആദ്യ പകുതിയിൽ വളരെ പിന്നിൽ പോയ ശേഷം ആണ് ജപ്പാൻ ചരിത്രജയം കുറിച്ചത്. ആദ്യ പകുതിയിൽ ട്രൈ അടക്കം 12 പോയിന്റ് മുന്നിൽ എത്തിയ അയർലൻഡിനെ 3 പെനാൽട്ടിയിലൂടെ 12-9 ആയി ആദ്യപകുതിയിൽ തിരിച്ചു വന്ന ജപ്പാൻ രണ്ടാം പകുതിയിൽ അയർലൻഡിനു ഒരവസരവും നൽകിയില്ല. കിട്ടിയ അവസരങ്ങൾ മുതലാക്കിയ ജപ്പാൻ 19-12 നു ജയം കണ്ടു. ജപ്പാന്റെ ജയത്തോടെ ഗ്രൂപ്പ് എയിലെ സമവാക്യങ്ങൾ മാറുകയാണ്, ഇപ്പോൾ ഗ്രൂപ്പിൽ ഒന്നാമതുള്ള ജപ്പാൻ ക്വാട്ടർ ഫൈനൽ സ്വപ്നങ്ങൾ കണ്ട് തുടങ്ങിയിരിക്കുന്നു. തോറ്റെങ്കിലും തുടർന്നുള്ള മത്സരങ്ങൾ ജയിക്കാൻ ആയാൽ അയർലൻഡിനും ക്വാട്ടർ ഫൈനലിൽ കടക്കാം.

അതേസമയം മരണഗ്രൂപ്പ് ആയ ഗ്രൂപ്പ് സിയിൽ ദുർബലരായ ടോങോക്ക് എതിരെ 28-12 ന്റെ നിർണായകജയം സ്വന്തമാക്കി അർജന്റീന. ഇംഗ്ലണ്ട്, ഫ്രാൻസ് ടീമുകൾ ഉൾപ്പെട്ട ഗ്രൂപ്പിൽ കഴിഞ്ഞ മത്സരം തോറ്റ അർജന്റീന തങ്ങളുടെ ആദ്യജയം ആണ് ഇന്ന് കുറിച്ചത്. ക്വാട്ടർ പ്രതീക്ഷ നിലനിർത്താൻ ജയം അനിവാര്യമായിരുന്നു അർജന്റീനക്ക്. ഗ്രൂപ്പ് ബിയിൽ ദുർബലരായ നമീബിയയെ 57-3 എന്ന വമ്പൻ സ്കോറിന് തകർത്ത റഗ്ബി ഭീമന്മാർ ആയ ദക്ഷിണാഫ്രിക്ക ലോകകപ്പിൽ തങ്ങളുടെ കരുത്ത് അറിയിച്ചു. മുൻ മത്സരത്തിൽ ന്യൂസിലാൻഡിനോട് തോൽവി വഴങ്ങിയ സ്പ്രിങ് ബോക്‌സ് ഇത്തവണ നമീബിയ ശ്വാസം വിടാൻ പോലും അനുവദിച്ചില്ല.