ഒന്നാം ദിവസം എറിഞ്ഞത് 17.4 ഓവര്‍, ഇംഗ്ലണ്ടിന് ഒരു വിക്കറ്റ് നഷ്ടത്തില്‍ 35 റണ്‍സ്

Sports Correspondent

കൊറോണയ്ക്ക് ശേഷം ക്രിക്കറ്റ് മടങ്ങിയെത്തുമ്പോള്‍ നിരാശാജനകമായ ആദ്യ ദിവസം. മഴ കവര്‍ന്ന ആദ്യ ദിവസത്തില്‍ വെറും 17.4 ഓവര്‍ ആണ് കളി നടന്നത്. മഴ കാരണം ആദ്യ സെഷനിലെ കളി പൂര്‍ണ്ണമായും നഷ്ടമാകുകയും ടോസ് വൈകിയുമാണ് നടന്നത്. ടോസ് നേടിയ ഇംഗ്ലണ്ട് നായകന്‍ ബെന്‍ സ്റ്റോക്സ് ബാറ്റിംഗ് തിരഞ്ഞെടുത്തുവെങ്കിലും ആദ്യ ഓവറില്‍ തന്നെ ഓപ്പണര്‍ ഡൊമിനിക് സിബ്ലേയുടെ വിക്കറ്റ് ടീമിന് നഷ്ടമായി. റണ്ണൊന്നുമെടുക്കാത്ത ഡൊമിനിക്കിനെ ഷാനണ്‍ ഗബ്രിയേല്‍ ആണ് പുറത്താക്കിയത്.

രണ്ട് ഓവറുകള്‍ക്ക് ശേഷം മഴ കളി തടസപ്പെടുത്തുകയായിരുന്നു. പിന്നീട് പല തവണ മഴ കളി തടസ്സപ്പെടുത്തിയപ്പോള്‍ ആദ്യ ദിവസത്തെ കളി അവസാനിച്ച ഘട്ടത്തില്‍ 17.4 ഓവറില്‍ നിന്ന് ഇംഗ്ലണ്ടിന് 35 റണ്‍സാണ് നേടാനായത്. റോറി ബേണ്‍സ് ജോ ഡെന്‍ലി എന്നിവരാണ് ക്രീസിലുള്ളത്.

ബേണ്‍സ് 20 റണ്‍സും ഡെന്‍ലി 14 റണ്‍സുമാണ് നേടിയിട്ടുള്ളത്.