കട്ടക്ക് : 16 വയസ്സിൽ താഴെയുള്ളവർക്കായുള്ള വിജയ് മർച്ചൻ്റ് ട്രോഫിയിൽ കേരളത്തിനെതിരെ അസം ഭേദപ്പെട്ട സ്കോറിലേക്ക്. ആദ്യ ദിവസം കളി നിർത്തുമ്പോൾ നാല് വിക്കറ്റിന് 231 റൺസെന്ന നിലയിലാണ് അസം. ക്യാപ്റ്റൻ അമൻ യാദവിൻ്റെ സെഞ്ച്വറിയാണ് അസമിൻ്റെ ഇന്നിങ്സിന് കരുത്ത് പകർന്നത്.
ടോസ് നേടിയ കേരളം അസമിനെ ആദ്യം ബാറ്റിങ്ങിന് അയക്കുകയായിരുന്നു. 26 റൺസെടുക്കുന്നതിനിടെ മൂന്ന് വിക്കറ്റ് നഷ്ടമായ അസമിനെ ക്യാപ്റ്റൻ അമൻ യാദവാണ് വലിയൊരു തകർച്ചയിൽ നിന്ന് കരകയറ്റിയത്. കളിയുടെ രണ്ടാം പന്തിൽ തന്നെ അസമിന് ഓപ്പണർ സുജൈദ് ഇസ്ലാമിൻ്റെ വിക്കറ്റ് നഷ്ടമായി. മുകുന്ദ് എൻ മേനോനാണ് സുജൈദിനെ പൂജ്യത്തിന് പുറത്താക്കിയത്. തുടർന്നെത്തിയ സമീർ മഹാതോയും മുഹമ്മദ് റെയ്ഹാൻ്റെ പന്തിൽ അക്കൗണ്ട് തുറക്കാതെ മടങ്ങി. അഞ്ച് റൺസെടുത്ത നിഹാൽ ബൈഷ്യയെ എസ് ആര്യനും പുറത്താക്കി.
തുടർന്ന് നാലാം വിക്കറ്റിൽ അമൻ യാദവും റെയാൻ നന്ദെയും ചേർന്ന് കൂട്ടിച്ചേർത്ത 112 റൺസാണ് അസമിനെ കരകയറ്റിയത്. റെയാൻ 57 റൺസ് നേടി. തുടർന്നെത്തിയ സ്വർണ്ണവ് ശ്രീഹിത് ഗുരുദാസും ക്യാപ്റ്റന് മികച്ച പിന്തുണ നല്കി. ഇരുവരും ചേർന്ന് അഞ്ചാം വിക്കറ്റിൽ ഇത് വരെ 93 റൺസ് കൂട്ടിച്ചേർത്തിട്ടുണ്ട്. കളി നിർത്തുമ്പോൾ 122 റൺസോടെ അമൻ യാദവും 38 റൺസോടെ സ്വർണ്ണവും ക്രീസിലുണ്ട്.









