ആദ്യ ടി20യിൽ ഇന്ത്യയ്ക്ക് 150 റൺസ് വിജയ ലക്ഷ്യം, വെടിക്കെട്ട് ബാറ്റിംഗുമായി റോവ്മന്‍ പവൽ.

Sports Correspondent

ട്രിനിഡാഡിലെ ആദ്യ ടി20 മത്സരത്തിൽ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത വെസ്റ്റിന്‍ഡീസ് നേടിയത് 149 റൺസ്. റോവ്മന്‍ പവലിന്റെ വെടിക്കെട്ട് ബാറ്റിംഗ് പ്രകടനമാണ് അവസാന ഓവറുകളിൽ വെസ്റ്റിന്‍ഡീസ് ഇന്നിംഗ്സിന് വേഗത നൽകിയത്.

പവൽ 32 പന്തിൽ 48 റൺസ് നേടിയപ്പോള്‍ നിക്കോളസ് പൂരന്‍ 34 പന്തിൽ 41 റൺസ് നേടി പുറത്തായി. കൈൽ മയേഴ്സിനെയും ബ്രണ്ടന്‍ കിംഗിനെയും(28) ഒരേ ഓവറിൽ പുറത്താക്കി യൂസുവേന്ദ്ര ചഹാൽ വെസ്റ്റിന്‍ഡീസിനെ പ്രതിരോധത്തിലാക്കിയിരുന്നു. 30/2 എന്ന നിലയിലേക്ക് വീണ വെസ്റ്റിന്‍ഡീസിന് ജോൺസൺ ചാള്‍സിനെ നഷ്ടമാകുമ്പോള്‍ സ്കോര്‍ ബോര്‍ഡിൽ 58 റൺസായിരുന്നു.

Nicholaspooran

പിന്നീട് പൂരനും പവലും ചേര്‍ന്ന് വെസ്റ്റിന്‍ഡീസിനെ മുന്നോട്ട് നയിച്ചുവെങ്കിലും സ്കോര്‍ 96ൽ നിൽക്കുമ്പോള്‍ പൂരനെ ഹാര്‍ദ്ദിക് പാണ്ഡ്യ പുറത്താക്കി. അവസാന അഞ്ചോവറിൽ വെസ്റ്റിന്‍ഡീസ് 42 റൺസാണ് നേടിയത്. ഇന്ത്യയ്ക്കായി ചഹാലും അര്‍ഷ്ദീപ് സിംഗും രണ്ട് വീതം വിക്കറ്റ് നേടി.