വിജയ് ഹസാരെ ട്രോഫിയിൽ ജാർഖണ്ഡ് ഉയർത്തിയ 413 റൺസ് എന്ന കൂറ്റൻ ലക്ഷ്യം മറികടന്ന് കർണാടക ചരിത്രം കുറിച്ചു. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ അഞ്ച് വിക്കറ്റിനാണ് നിലവിലെ ചാമ്പ്യന്മാരായ കർണാടക വിജയിച്ചത്. ലിസ്റ്റ് എ ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന രണ്ടാമത്തെ റൺചേസാണിത്.
118 പന്തിൽ നിന്ന് 10 ഫോറുകളും 7 സിക്സറുമടക്കം 147 റൺസെടുത്ത ദേവ്ദത്ത് പടിക്കലാണ് കർണാടകയുടെ വിജയശില്പി. ആദ്യം ബാറ്റ് ചെയ്ത ജാർഖണ്ഡ്, ക്യാപ്റ്റൻ ഇഷാൻ കിഷന്റെ തകർപ്പൻ സെഞ്ചറിയുടെ (39 പന്തിൽ 125 റൺസ്) കരുത്തിലാണ് 412 റൺസെടുത്തത്. വെറും 33 പന്തിൽ നിന്ന് സെഞ്ചറി തികച്ച ഇഷാൻ കിഷൻ വെടിക്കെട്ട് ബാറ്റിംഗാണ് കാഴ്ചവെച്ചത്. വിരാട് സിംഗ് (88), കുമാർ കുശാഗ്ര (63) എന്നിവരും ജാർഖണ്ഡിനായി തിളങ്ങി.
മറുപടി ബാറ്റിംഗിൽ കർണാടകയ്ക്ക് വേണ്ടി ക്യാപ്റ്റൻ മായങ്ക് അഗർവാൾ (54) മികച്ച തുടക്കം നൽകി. പടിക്കലിന്റെ പക്വതയാർന്ന ഇന്നിംഗ്സിന് പിന്നാലെ അവസാന ഓവറുകളിൽ അഭിനവ് മനോഹറും (56), അരങ്ങേറ്റ താരം ധ്രുവ് പ്രഭാകറും (40) ചേർന്ന് 15 പന്തുകൾ ബാക്കിനിൽക്കെ ടീമിനെ വിജയത്തിലെത്തിച്ചു. 2006-ൽ ഓസ്ട്രേലിയയ്ക്കെതിരെ ദക്ഷിണാഫ്രിക്ക നടത്തിയ 435 റൺസിന്റെ വിജയകരമായ റൺചേസിന് തൊട്ടുപിന്നിലായാണ് കർണാടകയുടെ ഈ പ്രകടനം ഇപ്പോൾ ഇടംപിടിച്ചിരിക്കുന്നത്.









