അഫ്ഗാനിസ്ഥാനെതിരെ ത്രിരാഷ്ട്ര പരമ്പര ഫൈനലില്‍ മിന്നും വിജയം നേടി പാക്കിസ്ഥാന്‍. ഇന്നലെ ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാന്‍ 141/8 എന്ന സ്കോര്‍ നേടിയപ്പോള്‍ അഫ്ഗാനിസ്ഥാനെ വെറും 66 റൺസിന് എറിഞ്ഞൊതുക്കി ടീം 75 റൺസിന്റെ വിജയം കരസ്ഥമാക്കി.
പാക് ബാറ്റിംഗ് നിരയിൽ ആരും തന്നെ വലിയ സ്കോര്‍ നേടിയില്ലെങ്കിലും ഫകര്‍ സമന്‍ (27), സൽമാന്‍ അഗ (24), മൊഹമ്മദ് നവാസ് (25) എന്നിവരുടെ ബാറ്റിംഗ് പ്രകടനം ആണ് ടീമിന് 141 റൺസെന്ന മാന്യമായ സ്കോര്‍ നൽകിയത്. അഫ്ഗാനിസ്ഥാന് വേണ്ടി റഷീദ് ഖാന്‍ മൂന്നും നൂര്‍ അഹമ്മദ്, ഫസൽഹഖ് ഫറൂഖി എന്നിവര്‍ രണ്ട് വിക്കറ്റും നേടി.
മൊഹമ്മദ് നവാസിന്റെ അഞ്ച് വിക്കറ്റ് നേട്ടമാണ് അഫ്ഗാനിസ്ഥാനെ തകര്‍ത്തെറിഞ്ഞത്. ഇതിൽ ഹാട്രിക്ക് നേട്ടവും ഉള്‍പ്പെടുന്നു. അഫ്ഗാന്‍ നിരയിൽ 17 റൺസ് നേടിയ റഷീദ് ഖാന്‍ ആണ് ടോപ് സ്കോറര്‍. സെദ്ദിഖുള്ള അടൽ (13) ആണ് രണ്ടക്ക സ്കോര്‍ നേടിയ മറ്റൊരു താരം. പാക്കിസ്ഥാന് വേണ്ടി സുഫിയന്‍ മുഖീം, അബ്രാര്‍ അഹമ്മദ് എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടി.