പവര്‍പ്ലേയിലെ പ്രകടനമാണ് ടീമിനെ അലട്ടുന്നത്

Sports Correspondent

ചെന്നൈയുടെ ബാറ്റിംഗിലെ പ്രധാന പ്രശ്നം പവര്‍പ്ലേയിലെ പ്രകടനമാണെന്ന് തുറന്ന് പറഞ്ഞ് കോച്ച് സ്റ്റീഫന്‍ ഫ്ലെമിംഗ്. ടൂര്‍ണ്ണമെന്റില്‍ ഇതുവരെ വെറും രണ്ട് തവണ മാത്രമാണ് ടീമിനു 50 റണ്‍സിനു മേല്‍ ആദ്യ ആറോവറുകളില്‍ നേടുവാനായിട്ടുള്ളത്. ഈ ഘട്ടത്തില്‍ ടീം 29 വിക്കറ്റുകളാണ് നഷ്ടപ്പെടുത്തിയിട്ടുള്ളത്. ബാറ്റിംഗ് ആധിപത്യം ഉറപ്പിയ്ക്കുവാനുള്ള അവസരം കൂടിയായ പവര്‍പ്ലേയിലെ പ്രകടനങ്ങളാണ് ടീമിന്റെ ഏറ്റവും വലിയ തലവേദനയെന്ന് ആണ് വിലയിരുത്തപ്പെടുന്നത്.

പല മത്സരങ്ങളില്‍ ധോണിയും വാലറ്റത്തിലെ മറ്റു താരങ്ങളും കൂടിയാണ് ടീമിനെ മികച്ച സ്കോറിലേക്കോ വിജയത്തിലേക്കോ നയിച്ചിട്ടുള്ളത്. ഇന്നിംഗ്സിന്റെ തുടക്കത്തില്‍ വേണ്ടത്ര വേഗത നേടുവാന്‍ ടീമിനു സാധിക്കുന്നില്ലെന്നത് സത്യമാണെന്ന് പറഞ്ഞ ഫ്ലെമിംഗ് 7 മുതല്‍ 20 വരെയുള്ള ഓവറുകളില്‍ തങ്ങള്‍ മികച്ച രീതിയില്‍ ബാറ്റ് ചെയ്യുന്നുണ്ടെന്ന് പറഞ്ഞു.

ചെന്നൈയിലെ പിച്ചുകളുടെ സ്വഭാവവും ടീമിന്റെ ഈ മോശം പ്രകടനത്തിന്റെ ഒരു ഉദാഹരണമാണ്. റണ്‍ സ്കോറിംഗ് മെല്ലെയാകുമെന്നുറപ്പുള്ള പിച്ചില്‍ മധ്യ ഓവറുകളില്‍ ബാറ്റിംഗ് ദുഷ്കരമാകുവാന്‍ സാധ്യതയുള്ളതിനാല്‍ ആദ്യ ആറോവറില്‍ വേണ്ടത്ര റണ്‍സ് നേടേണ്ടതായിട്ടുണ്ടെങ്കിലും ചെന്നൈയ്ക്ക് അതിനു സാധിച്ചിട്ടില്ല എന്നതാണ് സത്യാവസ്ഥ.

മധ്യ ഓവറുകളില്‍ കൂടതല്‍ ആക്രമിച്ച് കളിയ്ക്കുവാന്‍ ശ്രമിച്ചാല്‍ ടീം 100നു താഴെ പുറത്താകുവാനുള്ള സാധ്യതയുണ്ട്, അതിനാല്‍ തന്നെ മധ്യ ഓവറുകളില്‍ കരുതലോടെ വേണം ബാറ്റ് ചെയ്യുവാന്‍, എന്നാല്‍ അതിനു സാധ്യമാകണമെങ്കില്‍ പവര്‍പ്ലേയില്‍ റണ്‍സ് വരേണ്ടതുണ്ടെന്നും ഫ്ലെമിംഗ് വ്യക്തമാക്കി. മിക്ക മത്സരങ്ങളിലും അവസാന ആറോവറില്‍ നേടുന്ന റണ്‍സാണ് ടീമിനെ വലപ്പോഴും പൊരുതാവുന്ന ടോട്ടലുകളിലേക്ക് എത്തിയ്ക്കാറെന്നും ഫ്ലെമിംഗ് പറഞ്ഞു.