ന്യൂസിലൻഡിനെതിരെ ജനുവരി 11-ന് ആരംഭിക്കാനിരിക്കുന്ന ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ നിന്ന് വിക്കറ്റ് കീപ്പർ ബാറ്റർ റിഷഭ് പന്തിനെ ഒഴിവാക്കാൻ സാധ്യതയെന്ന് റിപ്പോർട്ടുകൾ. പന്തിനു പകരം തകർപ്പൻ ഫോമിലുള്ള ഇഷാൻ കിഷനെ ടീമിലേക്ക് തിരിച്ചുവിളിക്കാനാണ് ബിസിസിഐ സെലക്ഷൻ കമ്മിറ്റിയുടെ നീക്കം. വഡോദര, രാജ്‌ക്കോട്ട്, ഇൻഡോർ എന്നിവിടങ്ങളിലായാണ് പരമ്പരയിലെ മൂന്ന് മത്സരങ്ങൾ നടക്കുക.

നിലവിൽ വിജയ ഹസാരെ ട്രോഫിയിൽ ജാർഖണ്ഡിനായി കളിക്കുന്ന ഇഷാൻ കിഷൻ, കർണാടകയ്‌ക്കെതിരായ മത്സരത്തിൽ വെറും 33 പന്തിൽ നിന്ന് സെഞ്ചറി നേടി ലോകത്തെ ഞെട്ടിച്ചിരുന്നു. ലിസ്റ്റ് എ ക്രിക്കറ്റിൽ ഒരു ഇന്ത്യൻ താരം നേടുന്ന രണ്ടാമത്തെ അതിവേഗ സെഞ്ചറിയാണിത് (39 പന്തിൽ 125 റൺസ്). ഈ തകർപ്പൻ പ്രകടനവും സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ ടീമിനെ കിരീടത്തിലേക്ക് നയിച്ചതുമാണ് കിഷന് ഏകദിന ടീമിലേക്കുള്ള വഴി തുറക്കുന്നത്. 2024 ഓഗസ്റ്റിൽ ശ്രീലങ്കയ്‌ക്കെതിരെയാണ് പന്ത് അവസാനമായി ഏകദിനം കളിച്ചത്.
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പരയിൽ ടീമിലുണ്ടായിരുന്നെങ്കിലും പന്തിന് പ്ലേയിംഗ് ഇലവനിൽ അവസരം ലഭിച്ചിരുന്നില്ല.
കഴുത്തിനേറ്റ പരിക്കിൽ നിന്ന് മോചിതനായി ശുഭ്മാൻ ഗിൽ ക്യാപ്റ്റനായി തിരിച്ചെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.









