ലീഡ്‌സിൽ നടക്കുന്ന ആദ്യ ടെസ്റ്റ് മത്സരത്തിൽ ഇന്ത്യ ഉയർത്തിയ 371 റൺസ് വിജയലക്ഷ്യം അഞ്ചാം ദിവസം ഇംഗ്ലണ്ട് പിന്തുടർന്ന് വിജയിക്കുമെന്ന് ഇംഗ്ലണ്ട് പേസർ ജോഷ് ടംഗ് പറഞ്ഞു. സമനിലക്ക് വേണ്ടിയല്ല, വിജയത്തിന് വേണ്ടിയാണ് തങ്ങൾ കളിക്കുന്നതെന്ന് ടംഗ് വ്യക്തമാക്കി. നാലാം ദിവസം കളി നിർത്തുമ്പോൾ വിക്കറ്റ് നഷ്ടമില്ലാതെ 21 റൺസ് എന്ന നിലയിലാണ് ഇംഗ്ലണ്ട്. ബെൻ ഡക്കറ്റും സാക് ക്രാളിയും ക്രീസിലുണ്ട്.
കെ.എൽ. രാഹുൽ (137), റിഷഭ് പന്ത് (118) എന്നിവരുടെ സെഞ്ച്വറികളുടെ മികവിൽ ഇന്ത്യ തങ്ങളുടെ രണ്ടാം ഇന്നിംഗ്‌സിൽ 364 റൺസെടുത്ത് ഹെഡിംഗ്‌ലിയിലെ ടെസ്റ്റ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന നാലാം ഇന്നിംഗ്‌സ് വിജയലക്ഷ്യങ്ങളിലൊന്ന് മുന്നോട്ട് വെക്കുകയായിരുന്നു.
“നാളെ വിജയലക്ഷ്യം പിന്തുടരാനാണ് ഡ്രസ്സിംഗ് റൂമിലെ തീരുമാനം. ഇത് പിന്തുടർന്ന് വിജയിക്കാൻ കഴിയാത്തതിന് ഒരു കാരണവുമില്ല,” ടംഗ് പറഞ്ഞു.
“സമനിലക്കായി കളിക്കേണ്ട ഒരു സാഹചര്യം ഉണ്ടാകില്ലെന്ന് പ്രതീക്ഷിക്കുന്നു. ലഞ്ചിന് ശേഷം സ്ഥിതി വിലയിരുത്തി മുന്നോട്ട് പോകും. ഞങ്ങൾക്ക് എന്ത് സ്കോറും പിന്തുടരാൻ കഴിയും.”
ഇംഗ്ലണ്ടിന്റെ ഈ ആത്മവിശ്വാസത്തിന് പിന്നിൽ കാരണങ്ങളുണ്ട്. ബെൻ സ്റ്റോക്ക്സിന്റെയും ബ്രണ്ടൻ മക്കല്ലത്തിന്റെയും കീഴിൽ, 250-ൽ അധികം റൺസ് വിജയലക്ഷ്യം അഞ്ച് തവണ ഇംഗ്ലണ്ട് വിജയകരമായി പിന്തുടർന്നിട്ടുണ്ട്. ഇതിൽ 2022-ൽ എഡ്ജ്ബാസ്റ്റണിൽ ഇന്ത്യക്കെതിരെ റൂട്ടും ബെയർസ്റ്റോയും ചേർന്ന് നേടിയ 378 റൺസാണ് ഏറ്റവും ഉയർന്നത്. 2019 ആഷസിൽ ഹെഡിംഗ്‌ലിയിൽ സ്റ്റോക്ക്സിന്റെ പുറത്താകാത്ത 135 റൺസിന്റെ പിൻബലത്തിൽ 359 റൺസും ഇവർ പിന്തുടർന്നിരുന്നു.