ലോർഡ്‌സിൽ നടക്കുന്ന ഐസിസി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന്റെ രണ്ടാം ദിനം, പാറ്റ് കമിൻസിന്റെ തകർപ്പൻ ആറ് വിക്കറ്റ് നേട്ടത്തിൽ ദക്ഷിണാഫ്രിക്ക 138 റൺസിന് ഓൾ ഔട്ടായി. നാടകീയമായ തകർച്ചയിൽ അവസാന അഞ്ച് വിക്കറ്റുകൾ വെറും 44 റൺസിനാണ് പ്രോട്ടിയാസിന് നഷ്ടമായത്. ഇതോടെ ഓസ്‌ട്രേലിയക്ക് നിർണായകമായ 74 റൺസിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ് ലഭിച്ചു.

ഡേവിഡ് ബെഡിംഗ്ഹാം 111 പന്തിൽ നിന്ന് 45 റൺസെടുത്ത് പോരാടിയെങ്കിലും, അവസാനം കമിൻസിന്റെ പന്തിൽ പുറത്തായി. നേരത്തെ കെയ്ൽ വെറെയ്നും ബാവുമയും ചെറിയ പ്രതിരോധം കാഴ്ചവെച്ചെങ്കിലും, കമിൻസിന്റെ സ്പെൽ ദക്ഷിണാഫ്രിക്കയെ തകർത്തു. മാർക്കോ യാൻസൻ, മഹാരാജ്, റബാഡ എന്നിവർക്ക് കാര്യമായ സംഭാവന നൽകാനായില്ല, ലുംഗി എൻഗിഡി 0 റൺസുമായി പുറത്താകാതെ നിന്നു.
ലോർഡ്‌സിലെ സാഹചര്യങ്ങൾ പൂർണ്ണമായി ഉപയോഗപ്പെടുത്തി 18.1 ഓവറിൽ 28 റൺസ് വഴങ്ങി 6 വിക്കറ്റുകൾ എന്ന മികച്ച പ്രകടനമാണ് കമിൻസ് നടത്തിയത്. മിച്ചൽ സ്റ്റാർക്ക് തുടക്കത്തിൽ തന്നെ വിക്കറ്റുകൾ നേടി, രണ്ട് വിക്കറ്റുമായി കളി അവസാനിപ്പിച്ചു, ഹാസൽവുഡ് ഒരു വിക്കറ്റും വീഴ്ത്തി.