പുജാരയും രഹാനെയും വിമര്‍ശനങ്ങള്‍ മറുപടി നല്‍കുന്ന പ്രകടനമാണ് പുറത്തെടുത്തത്

Sports Correspondent

ഇന്ത്യയ്ക്ക് വേണ്ടി തുടരെ പരാജയമെന്ന് പഴി കേട്ട ചേതേശ്വര്‍ പുജാരയും അജിങ്ക്യ രഹാനെയും ലോര്‍ഡ്സിൽ നിര്‍ണ്ണായക പ്രകടനമാണ് പുറത്തെടുത്തതെന്നും വിമര്‍ശനങ്ങള്‍ക്ക് തക്കതായ മറുപടി ഇരുവരും നല്‍കിയെന്നും പറഞ്ഞ് സുനില്‍ ഗവാസ്കര്‍.

വിലപ്പെട്ട സംഭാവനയായിരുന്നു ഇരു താരങ്ങളും ലോര്‍ഡ്സിലെ രണ്ടാം ടെസ്റ്റിൽ നടത്തിയതെന്നും ഗവാസ്കര്‍ സൂചിപ്പിച്ചു. ബൗളര്‍മാരാണ് ടീമിനെ ചരിത്ര വിജയത്തിലേക്ക് നയിച്ചതെങ്കിലും രഹാനെയും പുജാരയും ചേര്‍ന്ന് നാലാം വിക്കറ്റിൽ നൂറ് റൺസ് നേടിയത് ഇന്ത്യയ്ക്ക് വലിയ ഗുണം ചെയ്തു.

പുജാര 206 പന്തിൽ 45 റൺസ് നേടിയപ്പോള്‍ രഹാനെ 61 റൺസാണ് നേടിയത്. ഇന്ത്യയുടെ 151 റൺസ് വിജയത്തിൽ ടീമിന്റെ അവിഭാജ്യ ഘടകങ്ങളായ ഈ താരങ്ങള്‍ക്കും പങ്കുണ്ടെന്നും തങ്ങള്‍ക്ക് നേരെയുള്ള വിമര്‍ശനങ്ങളെ താരങ്ങള്‍ ശരിയായ രീതിയിൽ തന്നെ ബാറ്റിലൂടെ മറുപടി നല്‍കിയെന്നും ഗവാസ്കര്‍ കൂട്ടിചേര്‍ത്തു.

ടോപ് ഓര്‍ഡറിലെ മൂന്ന് സുപ്രധാന വിക്കറ്റുകള്‍ നഷ്ടമായി ഇന്ത്യ 55/3 എന്ന നിലയിലേക്ക് വീണ ശേഷം ഇന്ത്യയുടെ സീനിയര്‍ താരങ്ങള്‍ ടീമിനെ 155 എന്ന സ്കോറിലേക്ക് എത്തിയ്ക്കുകയായിരുന്നു.