ഇന്ത്യൻ ആഭ്യന്തര ക്രിക്കറ്റിൽ ഒരു വലിയ മാറ്റത്തിന് കളമൊരുക്കി, ബിസിസിഐ 2025-26 സീസൺ മുതൽ മൾട്ടി-ഡേ ക്രിക്കറ്റിൽ ‘ഗുരുതര പരിക്കേറ്റ കളിക്കാരന് പകരക്കാരനെ വെക്കുന്ന’ നിയമം ഔദ്യോഗികമായി അവതരിപ്പിച്ചു. അടുത്തിടെ ഇംഗ്ലണ്ടിൽ നടന്ന ആൻഡേഴ്സൺ-ടെണ്ടുൽക്കർ പരമ്പരയ്ക്കിടെ ഋഷഭ് പന്ത്, ക്രിസ് വോക്സ് എന്നിവർക്ക് ഗുരുതരമായി പരിക്കേറ്റ് പുറത്തായതിന് പിന്നാലെയാണ് ഈ തീരുമാനം. പന്തിന് കാലിന് ഒടിവും വോക്സിന് തോളെല്ലിന് സ്ഥാനഭ്രംശവുമാണ് സംഭവിച്ചത്.

പുതിയ നിയമമനുസരിച്ച്, ഒരു കളിക്കാരന് കളിക്കിടെ ഗുരുതരമായ പരിക്ക് (ഒടിവ്, സ്ഥാനഭ്രംശം, ആഴത്തിലുള്ള മുറിവ് പോലുള്ളവ) സംഭവിച്ചാൽ, ടോസിന്റെ സമയത്ത് നൽകിയ കളിക്കാരുടെ പട്ടികയിൽ നിന്ന് സമാനമായ ഒരു പകരക്കാരനെ ടീമിന് ഇറക്കാൻ സാധിക്കും. ഓൺ-ഫീൽഡ് അമ്പയർമാർ മാച്ച് റഫറിയുമായും മെഡിക്കൽ സ്റ്റാഫുമായും കൂടിയാലോചിച്ച ശേഷമായിരിക്കും ഇത് തീരുമാനിക്കുക. ഈ നിയമം സി.കെ. നായിഡു ട്രോഫി പോലുള്ള ബിസിസിഐയുടെ മൾട്ടി-ഡേ ഫോർമാറ്റുകൾക്ക് മാത്രമേ ബാധകമാവുകയുള്ളൂ, ആഭ്യന്തര വൈറ്റ്-ബോൾ ക്രിക്കറ്റിനോ ഐപിഎലിനോ തൽക്കാലം ബാധകമല്ല.