ഡാർവിനിലെ മറാര ക്രിക്കറ്റ് ഗ്രൗണ്ടിൽ നടന്ന ഓസ്‌ട്രേലിയയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ആവേശകരമായ ആദ്യ ടി20 മത്സരത്തിൽ, ഓസീസ് 178 റൺസെടുത്തു. ടോസ് നേടിയ ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റൻ ഐഡൻ മാർക്രം ഓസ്‌ട്രേലിയയെ ബാറ്റിങ്ങിനയക്കുകയായിരുന്നു.

ഓസ്‌ട്രേലിയക്ക് വേണ്ടി ടിം ഡേവിഡ് നടത്തിയ വെടിക്കെട്ട് പ്രകടനമാണ് ടീമിനെ മികച്ച സ്കോറിലെത്തിച്ചത്. 52 പന്തിൽ നിന്ന് നാല് ഫോറുകളും എട്ട് കൂറ്റൻ സിക്സറുകളും സഹിതം 83 റൺസാണ് ഡേവിഡ് നേടിയത്. സൗത്ത് ആഫ്രിക്കൻ അരങ്ങേറ്റക്കാരനായ ക്വേന മപാകയുടെ മികച്ച ബൗളിംഗിൽ (4 ഓവറിൽ 20 റൺസ് വഴങ്ങി 4 വിക്കറ്റ്) ഓപ്പണിംഗ് ബാറ്റ്സ്മാൻമാർ പരാജയപ്പെട്ടപ്പോൾ ഓസീസ് 75/6 എന്ന നിലയിൽ തകർന്നടിഞ്ഞിരുന്നു. ഈ നിർണായക ഘട്ടത്തിലാണ് ഡേവിഡിന്റെ രക്ഷാപ്രവർത്തനം.
കഗിസോ റബാഡ, മപാക, സെനുറാൻ മുത്തുസാമി എന്നിവരുടെ മികച്ച പ്രകടനങ്ങൾക്ക് ശേഷം, ഡേവിഡും ഡ്വാർഷൂയിസും പിന്നീട് എല്ലിസും ചേർന്ന് ഓസ്ട്രേലിയയുടെ ഇന്നിംഗ്‌സിനെ ഉയർത്തിക്കൊണ്ടുവന്നു. ഓസ്‌ട്രേലിയയുടെ പുതിയ ഓപ്പണിംഗ് കോമ്പിനേഷനായ മാർഷ് (13), ഹെഡ് (2) എന്നിവർക്ക് കാര്യമായ സംഭാവന നൽകാൻ കഴിഞ്ഞില്ല. ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി മപാകയുടെ പ്രകടനം വളരെ മികച്ചതായിരുന്നു, യുവതാരമെങ്കിലും ഏറെ പക്വതയോടെയാണ് അദ്ദേഹം പന്തെറിഞ്ഞത്.