ബാർബഡോസിൽ അടുത്ത ബുധനാഴ്ച ആരംഭിക്കുന്ന വെസ്റ്റ് ഇൻഡീസിനെതിരായ ആദ്യ ടെസ്റ്റിൽ നിന്ന് ഓസ്ട്രേലിയ മാർനസ് ലബുഷെയ്നെ ഒഴിവാക്കുകയും സ്റ്റീവ് സ്മിത്തിന് വിശ്രമം അനുവദിക്കുകയും ചെയ്തു. ലോർഡ്സിൽ ഫീൽഡിംഗിനിടെ വിരലിന് സ്ഥാനഭ്രംശം സംഭവിച്ചതിനാൽ സ്മിത്ത് വിശ്രമത്തിലാണ്. മോശം ഫോമിനെ തുടർന്നാണ് ലബുഷെയ്നെയെ ടീമിൽ നിന്ന് പുറത്താക്കിയത്.

ബാറ്റിംഗ് നിരയിൽ സാം കോൺസ്റ്റസിനെയും ജോഷ് ഇംഗ്ലിസിനെയും പകരക്കാരായി ഉൾപ്പെടുത്തി. കഴിഞ്ഞ സീസണിൽ ഇന്ത്യക്കെതിരെ ഓപ്പൺ ചെയ്ത കോൺസ്റ്റസും, ഈ വർഷം ആദ്യം ശ്രീലങ്കയിൽ കളിച്ച ഇംഗ്ലിസും രണ്ട് ടെസ്റ്റ് മത്സരങ്ങൾ വീതം കളിച്ചിട്ടുണ്ട്. ഇരുവരും തങ്ങളുടെ സ്ഥാനം ഉറപ്പിക്കാനുള്ള അവസരമാണ് ഇപ്പോൾ ലഭിച്ചിരിക്കുന്നത്.
ദക്ഷിണാഫ്രിക്കയ്ക്കെതിരായ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഓസ്ട്രേലിയ അഞ്ച് വിക്കറ്റിന് തോറ്റപ്പോൾ ലബുഷെയ്ൻ 17, 22 റൺസ് മാത്രമാണ് നേടിയത്.