ആഷസ് രണ്ടാം ടെസ്റ്റ്, ആക്രമിച്ചു കളിച്ച ഓസ്‌ട്രേലിയക്ക് 44 റൺസ് ലീഡ്

Newsroom

Stokes


ബ്രിസ്‌ബെയ്‌ൻ: രണ്ടാം ആഷസ് ടെസ്റ്റിന്റെ രണ്ടാം ദിനം കളി അവസാനിക്കുമ്പോൾ 73 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 378 റൺസെടുത്ത ഓസ്‌ട്രേലിയ, ഇംഗ്ലണ്ടിനെതിരെ 44 റൺസിന്റെ ലീഡ് നേടി മത്സരം നിയന്ത്രണത്തിലാക്കി. നേരത്തെ, ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇംഗ്ലണ്ട് 334 റൺസിന് പുറത്തായിരുന്നു. ജോ റൂട്ടിന്റെ പുറത്താകാതെയുള്ള 135 റൺസിന്റെയും ജോഫ്ര ആർച്ചറുടെ ബാറ്റിംഗ് മികവിന്റെയും ബലത്തിലാണ് ഇംഗ്ലണ്ട് ഈ ടോട്ടൽ നേടിയത്. മിച്ചൽ സ്റ്റാർക്ക് ആറ് വിക്കറ്റ് വീഴ്ത്തി ഇംഗ്ലണ്ടിനെ പ്രതിരോധത്തിലാക്കിയിരുന്നു.

1000366982


മറുപടി ബാറ്റിംഗിൽ ട്രേവിസ് ഹെഡ്ഡിന്റെ (33) മികച്ച തുടക്കത്തിനു ശേഷം ജെയ്ക്ക് വെതർലാൾഡ് 78 പന്തിൽ 12 ഫോറുകളും ഒരു സിക്‌സറുമടക്കം 72 റൺസ് നേടി ഓസ്‌ട്രേലിയൻ ഇന്നിംഗ്‌സിന് കരുത്ത് നൽകി.


ബ്രൈഡൻ കാർസാണ് ഇംഗ്ലണ്ടിനായി ബൗളിംഗിൽ തിളങ്ങിയത്. 17 ഓവറിൽ 113 റൺസ് വഴങ്ങി 3 വിക്കറ്റുകളാണ് താരം വീഴ്ത്തിയത്. 13.1 ഓവറിൽ ഹെഡ്ഡിനെ (77-1) പുറത്താക്കി കാർസ് ആദ്യ പ്രഹരം നൽകി. തുടർന്ന് സ്റ്റീവൻ സ്മിത്ത് (61), കാമറൂൺ ഗ്രീൻ (45) എന്നിവരെ പുറത്താക്കി ഓസ്‌ട്രേലിയൻ മുൻനിരയെ അദ്ദേഹം തകർത്തതോടെ ഓസ്‌ട്രേലിയ 291-4 എന്ന നിലയിലായി. മാർനസ് ലബുഷെയ്‌ൻ 78 പന്തിൽ 9 ഫോറുകളും ഒരു സിക്‌സറുമടക്കം 65 റൺസ് നേടി. വിക്കറ്റ് കീപ്പർ അലക്സ് കാരി പുറത്താകാതെ 45 പന്തിൽ അഞ്ച് ബൗണ്ടറികളോടെ 46 റൺസ് നേടി. മൈക്കിൾ നെസറുമായി (15*) ചേർന്ന് തകർച്ചയിൽ നിന്ന് ടീമിനെ രക്ഷിച്ചു.

ബെൻ സ്റ്റോക്സ് 2 വിക്കറ്റുകൾ നേടി. 196-3 എന്ന നിലയിൽ ലബുഷെയ്‌നെയും 329-6 എന്ന നിലയിൽ ജോഷ് ഇംഗ്ലിസിനെയും സ്റ്റോക്സ് പുറത്താക്കി. 18 എക്സ്ട്രാ റൺസ് ഉൾപ്പെടെ ഓസ്‌ട്രേലിയ 5.18 റൺ റേറ്റ് നിലനിർത്തി.