രോഹിത്- ധവാൻ കൂട്ടുകെട്ടിൽ ഇന്ത്യ, ആസ്ട്രേലിയക്ക് 359 വിജയലക്ഷ്യം

Jyotish

മൊഹാലിയില്‍ നടക്കുന്ന നാലാം ഏകദിനത്തില്‍ ഇന്ത്യ മികച്ച സ്‌കോറിൽ. നിശ്ചിത 50 ഓവർ അവസാനിക്കുമ്പോൾ 9 വിക്കറ്റ് നഷ്ടത്തിൽ 358 റൺസാണ് ഇന്ത്യ നേടിയത്. ആദ്യ വിക്കറ്റിൽ 193- റൺസ് കൂട്ടിച്ചെർത്ത് രോഹിത് ശർമ്മയും ശിഖർ ധവാനും ഇന്ത്യൻ ഇന്നിംഗ്‌സിനെ മുന്നോട്ടു നയിച്ചു. 92 പന്തുകളിൽ നിന്നും 95 റൺസെടുത്ത് രോഹിത് ശർമ്മയും 115 പന്തുകളിൽ നിന്നും 143 റൺസെടുത്ത് ധവാനും ഇന്ത്യക്ക് തുണയായി. ആദ്യ ഓവറുകളില്‍ ഓസീസ് സമ്മര്‍ദ്ദം അതിജീവിച്ച ഓപ്പണര്‍മാര്‍ ഇന്ത്യക്ക് മികച്ച തുടക്കം നൽകി.

രോഹിത് ശർമ്മയ്ക്ക് പകരക്കാരനായി വന്ന ലോകേഷ് രാഹുൽ ഒരറ്റത്തു ഉറച്ച് നിന്ന് ധവാന് പിന്തുണ നൽകി. എന്നാൽ ധവാനും പുറത്തായതോടു കൂടി ഇന്ത്യൻ ബാറ്റിംഗ് നിരയ്ക്ക് പിടിച്ച് നിൽക്കാനായില്ല. 6 പന്തുകളിൽ 7 റൺസെടുത്ത ക്യാപ്റ്റൻ വിരാട് കൊഹ്‌ലിയെ ഇന്ത്യക്ക് നഷ്ടമായി. പിനീട് വന്ന പന്തും (36) ജാദവും(10) ഓസീസ് ബൗളിംഗ് നിരയെ തടഞ്ഞു നിർത്താൻ ശ്രമിച്ചു. ഒരറ്റത്തു വിജയശങ്കർ (26) ഉറച്ചു നിന്നെങ്കിലും വിക്കറ്റ് വീണുകൊണ്ടേയിരുന്നു. കുൽദീപ് യാദവും ജസ്പ്രീത് ബുമ്രയുമാണ് പുറത്താകാതെ നിന്നത്. പാറ്റ് കമ്മിൻസിനെ പടുകൂറ്റൻ സിക്‌സടിച്ചാണ് ജസ്പ്രീത് ബുമ്ര ഇന്ത്യൻ ഇന്നിംഗ്സ് അവസാനിപ്പിച്ചത്.

അഞ്ചു വിക്കറ്റുമായി പാറ്റ് കമ്മിൻസാണ് ഇന്ത്യൻ ബാറ്റിംഗ് നിരയുടെ നടുവൊടിച്ചത്. ധവാൻ,ചാഹൽ, ഋഷഭ് പന്ത്, കേദാർ ജാദവ്, വിജയ് ശങ്കർ എന്നി താരങ്ങളുടെ വിക്കറ്റ് കമ്മിൻസ് വീഴ്ത്തി. രോഹിത് ശർമ്മ, വിരാട് കോഹ്ലി, ഭുവനേശ്വർ കുമാർ എന്നിവരുടെ വിക്കറ്റ് വീഴ്ത്തിയത് റിച്ചാഡ്സൺ ആണ്. ലോകേഷ് രാഹുലിന്റെ വിക്കറ്റെടുത്തത് സാമ്പയാണ്.