മാഞ്ചസ്റ്റർ യുണൈറ്റഡിന് ദീർഘകാല പദ്ധതികളില്ലെന്ന് തുറന്നടിച്ച് താരം മാർക്കസ് റാഷ്ഫോർഡ്. വർഷങ്ങളായുള്ള സ്ഥിരതയില്ലായ്മ കാരണം ക്ലബ്ബ് “നോ മാൻസ് ലാൻഡിൽ” (ലക്ഷ്യമില്ലാത്ത അവസ്ഥയിൽ) അകപ്പെട്ടുവെന്ന് അദ്ദേഹം പറഞ്ഞു. ബാഴ്‌സലോണയിലേക്ക് ലോൺ അടിസ്ഥാനത്തിൽ ചേർന്നതിന് ശേഷമാണ് 27-കാരനായ റാഷ്‌ഫോർഡ് യുണൈറ്റഡിന്റെ തകർച്ചയെക്കുറിച്ച് തുറന്നുപറഞ്ഞത്.

യുണൈറ്റഡിനായി 426 മത്സരങ്ങളിൽ നിന്ന് 138 ഗോളുകൾ നേടിയ റാഷ്‌ഫോർഡ്, തുടർച്ചയായുള്ള പരിശീലക മാറ്റങ്ങളാണ് ക്ലബ്ബിന്റെ വിജയത്തിന് തടസ്സമെന്ന് വിശ്വസിക്കുന്നു. “യുണൈറ്റഡ് എത്തിച്ചേരേണ്ട നിലവാരത്തിൽ നിന്ന് നമ്മൾ വളരെ താഴെയാണ്. കഴിഞ്ഞ ആറ് മാസത്തിനിടെ ഞാൻ ചിന്തിച്ചപ്പോൾ എനിക്ക് മനസ്സിലായത് ഇതാണ്, നമ്മൾ ഇത്രയധികം പ്രതീക്ഷിക്കുന്നത് എന്തിനാണ്? ഇത്രയധികം പരിശീലകരും വ്യത്യസ്ത ആശയങ്ങളും വിജയതന്ത്രങ്ങളും വന്നപ്പോൾ നമ്മൾ ഒരു ലക്ഷ്യവുമില്ലാത്ത അവസ്ഥയിലെത്തി” – റാഷ്‌ഫോർഡ് ‘Rest Is Football’ പോഡ്കാസ്റ്റിൽ പറഞ്ഞു.
ലിവർപൂളിനെ റാഷ്‌ഫോർഡ് ഉദാഹരണമായി ചൂണ്ടിക്കാട്ടി. ആദ്യകാലങ്ങളിൽ ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നിട്ടും, തൻ്റെ കാഴ്ചപ്പാടുകൾ നടപ്പിലാക്കാൻ സമയം നൽകിയതുകൊണ്ടാണ് ലിവർപൂളിനെ ജർഗൻ ക്ലോപ്പ് വിജയത്തിലേക്ക് നയിച്ചത്. ഫെർഗൂസൺ കാലഘട്ടത്തിലെ വിജയ തത്വങ്ങൾ നഷ്ടപ്പെട്ടതിനെക്കുറിച്ചും റാഷ്‌ഫോർഡ് ദുഃഖം പ്രകടിപ്പിച്ചു. വ്യക്തമായ ഒരു ലക്ഷ്യബോധമില്ലെങ്കിൽ മികച്ച കളിക്കാർ ഉണ്ടായിട്ടും ടീമിന് വിജയിക്കാൻ കഴിയില്ലെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.