ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ ഐസിസി ഏകദിന ബാറ്റിംഗ് റാങ്കിംഗിൽ രണ്ടാം സ്ഥാനത്തേക്ക് ഉയർന്നു. പാകിസ്ഥാൻ താരം ബാബർ അസമിനെയാണ് രോഹിത് മറികടന്നത്. വെസ്റ്റ് ഇൻഡീസിനെതിരായ പരമ്പരയിലെ ബാബറിൻ്റെ മോശം പ്രകടനമാണ് ഈ റാങ്കിംഗ് മാറ്റത്തിന് കാരണം. 2025-ലെ ഐപിഎല്ലിന് ശേഷം മത്സര ക്രിക്കറ്റിൽ നിന്ന് വിട്ടുനിന്ന രോഹിത്, ബാബറിൻ്റെ ഫോം നഷ്ടത്തിൽ നിന്നാണ് ഈ നേട്ടം കൈവരിച്ചത്.

784 റേറ്റിംഗ് പോയിൻ്റുമായി ശുഭ്മാൻ ഗിൽ ഒന്നാം സ്ഥാനത്ത് തുടരുമ്പോൾ, 756 പോയിൻ്റുമായി രോഹിത് തൊട്ടുപിന്നിലുണ്ട്. 751 പോയിൻ്റുമായി ബാബർ അസം മൂന്നാം സ്ഥാനത്താണ്. വിരാട് കോഹ്‌ലി നാലാം സ്ഥാനത്ത് തുടരുന്നു. ഇതോടെ ആദ്യ 15 സ്ഥാനങ്ങളിൽ അഞ്ച് ഇന്ത്യൻ താരങ്ങളായി.
ഒക്ടോബറിൽ ഓസ്‌ട്രേലിയൻ പര്യടനത്തിനുശേഷം രോഹിത്തും കോഹ്‌ലിയും ഏകദിനത്തിൽ നിന്ന് വിരമിച്ചേക്കുമെന്ന അഭ്യൂഹങ്ങൾക്കിടയിലാണ് ഈ നേട്ടം. അതേസമയം, ഇരുവരും പരിശീലനം പുനരാരംഭിച്ചു. മുംബൈയിൽ മുൻ ഇന്ത്യൻ അസിസ്റ്റൻ്റ് കോച്ച് അഭിഷേക് നായർക്കൊപ്പമാണ് രോഹിത് പരിശീലിക്കുന്നത്. ലണ്ടനിൽ ഇൻഡോർ നെറ്റ്സ് സെഷനിലാണ് കോഹ്‌ലി പരിശീലനം നടത്തുന്നത്.