ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഭാവി അനിശ്ചിതത്വത്തിലായതിനെ തുടർന്ന് ചില ക്ലബ്ബുകൾ കരാറുകൾ താൽക്കാലികമായി നിർത്തിവയ്ക്കാൻ തീരുമാനിച്ചിരുന്നു. ഇതിന് പിന്നാലെ തങ്ങളുടെ നിലപാട് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്സ് എഫ്സി. കളിക്കാരുടെയും ജീവനക്കാരുടെയും കരാറുകൾ താൽക്കാലികമായി നിർത്തിവയ്ക്കാൻ ഇപ്പോൾ തീരുമാനിച്ചിട്ടില്ലെന്ന് ക്ലബ്ബ് വ്യക്തമാക്കി. പകരം എല്ലാവരുമായി ചേർന്ന് മറ്റ് വഴികൾ കണ്ടെത്താൻ ശ്രമിക്കുമെന്നും ക്ലബ്ബ് അറിയിച്ചു.

അസാധാരണമായ സാഹചര്യങ്ങളിൽ നിയമപരമായി കരാറുകൾ താൽക്കാലികമായി നിർത്തിവയ്ക്കാൻ ക്ലബ്ബുകൾക്ക് അധികാരം നൽകുന്ന “ഫോഴ്‌സ് മജ്യൂർ” വ്യവസ്ഥ ഇപ്പോൾ ഉപയോഗിക്കുന്നില്ലെന്ന് ക്ലബ്ബ് അധികൃതർ വ്യക്തമാക്കി. അനിശ്ചിതത്വം നിറഞ്ഞ ഈ സമയങ്ങളിൽ കളിക്കാരുമായി ചേർന്ന് ഒരുമിച്ച് നിൽക്കാനാണ് ക്ലബ്ബ് തീരുമാനിച്ചിരിക്കുന്നത്. ലീഗിനെ ബാധിക്കുന്ന വെല്ലുവിളികൾ പരിഗണിക്കാതെ കൂട്ടായ പരിഹാരങ്ങൾ കണ്ടെത്താൻ ശ്രമിക്കുമെന്നും ക്ലബ്ബ് അറിയിച്ചു.
ഒഡീഷ എഫ് സി ഉൾപ്പെടെ മൂന്നോളം ക്ലബുകൾ താൽക്കാലികമായി താരങ്ങളുടെ കരാർ റദ്ദാക്കാൻ തീരുമാനിച്ചിട്ടുണ്ട്.