ഫിഫ ക്ലബ് ലോകകപ്പിൽ ഗ്രൂപ്പ് എയിൽ ഒന്നാം സ്ഥാനത്തെത്താനുള്ള സുവർണ്ണാവസരം ഇന്റർ മയാമിക്ക് നഷ്ടമായി. അവസാന ഗ്രൂപ്പ് മത്സരത്തിൽ പാൽമെറാസിനെതിരെ 2-0 ന്റെ ലീഡ് കളഞ്ഞുകുളിച്ച് 2-2 സമനില വഴങ്ങുകയായിരുന്നു ഇന്റർ മയാമി.

ടി. അലൻഡെ (16′), ലൂയിസ് സുവാരസ് (65′) എന്നിവരുടെ ഗോളുകളിൽ മയാമിക്ക് വ്യക്തമായ മുൻതൂക്കമുണ്ടായിരുന്നു. എന്നാൽ, പൗളിഞ്ഞോ (80′), മൗറീസിയോ (87′) എന്നിവർ നേടിയ ഗോളുകളിലൂടെ പാൽമെറാസ് തിരിച്ചുവരവ് നടത്തി ഒരു പോയിന്റ് സ്വന്തമാക്കി.
ഈ സമനിലയോടെ പാൽമെറാസിനും ഇന്റർ മയാമിക്കും 5 പോയിന്റ് വീതമായി. എന്നാൽ ഗോൾ വ്യത്യാസത്തിൽ പാൽമെറാസ് ഗ്രൂപ്പിൽ ഒന്നാമതെത്തി. ഇത് പ്രകാരം റൗണ്ട് ഓഫ് 16-ൽ പാൽമെറാസ് മറ്റൊരു ബ്രസീലിയൻ ക്ലബ്ബായ ബോട്ടഫോഗോയെ നേരിടും.
ലയണൽ മെസ്സിയെ സംബന്ധിച്ചിടത്തോളം, ഈ ഫലം ഒരു ബ്ലോക്ക്ബസ്റ്റർ പോരാട്ടത്തിന് കളമൊരുക്കിയിരിക്കുകയാണ്. ഇന്റർ മയാമിക്ക് ഇനി നോക്കൗട്ട് ഘട്ടത്തിൽ യൂറോപ്യൻ ചാമ്പ്യൻമാരായ PSG യെ നേരിടണം.
2023-ൽ പാരീസ് വിട്ടതിന് ശേഷം മെസ്സി തന്റെ മുൻ ക്ലബ്ബിനെതിരെ അണിനിരക്കുന്നത് ഇത് ആദ്യമായിരിക്കും.