സിയാറ്റിൽ സൗണ്ടേഴ്സിനെതിരായ ഫിഫ ക്ലബ്ബ് ലോകകപ്പ് ഗ്രൂപ്പ് ഘട്ട മത്സരത്തിൽ പാബ്ലോ ബാരിയോസിന്റെ ഇരട്ട ഗോളുകളുടെ മികവിൽ അത്ലറ്റിക്കോ മാഡ്രിഡ് 3-1 ന് വിജയിച്ചു. പിഎസ്ജിയുമായുള്ള ആദ്യ മത്സരത്തിലെ കനത്ത തോൽവിക്ക് ശേഷം അത്ലറ്റിക്കോയുടെ ക്ലബ്ബ് ലോകകപ്പ് കാമ്പെയ്‌നിന് ഈ വിജയം പുതുജീവൻ നൽകി.

സിയാറ്റിലിന്റെ ഹോം ഗ്രൗണ്ടിൽ നടന്ന ഈ വിജയത്തോടെ ഗ്രൂപ്പ് ബിയിൽ പിഎസ്ജിക്കും ബോട്ടാഫോഗോയ്ക്കും ഒപ്പം സ്പാനിഷ് ടീമും മൂന്ന് പോയിന്റിലെത്തി.
ജൂലിയാനോ സിമിയോണിന്റെ മികച്ച മുന്നേറ്റത്തിനും പാസിനും ശേഷം ബാരിയോസ് 11-ാം മിനിറ്റിൽ ഒരു തകർപ്പൻ ഷോട്ടിലൂടെ ഗോൾ നേടി അത്ലറ്റിക്കോയെ മുന്നിലെത്തിച്ചു. അത്ലറ്റിക്കോ പ്രസ്സിംഗ് തുടർന്നെങ്കിലും, ഒരു പെനാൽറ്റി തീരുമാനം VAR റദ്ദാക്കിയതിനെ തുടർന്ന് ലീഡ് വർദ്ധിപ്പിക്കാനുള്ള അവസരം അവർക്ക് നഷ്ടമായി.
രണ്ടാം പകുതിയുടെ തുടക്കത്തിൽ എട്ട് മിനിറ്റിനുള്ളിൽ മൂന്ന് ഗോളുകൾ പിറന്നു. 47-ാം മിനിറ്റിൽ ആക്സൽ വിറ്റ്സൽ അത്ലറ്റിക്കോയുടെ ലീഡ് ഇരട്ടിയാക്കി. മാർക്കോസ് ലോറന്റെയുടെ ഷോട്ട് സ്റ്റെഫാൻ ഫ്രെയ് തട്ടിയകറ്റിയെങ്കിലും അത് ക്രോസ്ബാറിൽ തട്ടി വിറ്റ്സലിന്റെ തലയിലേക്ക് എത്തി. ഉടൻ തന്നെ സിയാറ്റിൽ തിരിച്ചടിച്ചു. ബോക്സിനുള്ളിൽ വെച്ച് ഒരു ഡിഫ്ലക്റ്റഡ് ഷോട്ട് മുതലെടുത്ത് ആൽബർട്ട് റുസ്നാക്ക് സ്കോർ 2-1 ആക്കി കുറച്ചു.
എന്നാൽ അഞ്ച് മിനിറ്റിന് ശേഷം ബാരിയോസ് വീണ്ടും ഗോൾ നേടി ലീഡ് വർദ്ധിപ്പിച്ചു. യോറന്റെയുടെ ലോംഗ് ത്രോ പ്രതിരോധക്കാർക്ക് ക്ലിയർ ചെയ്യാൻ കഴിയാതെ വന്നപ്പോൾ അത് ഒരു ഹാഫ്-വോളി ഷോട്ടിലൂടെ ബാരിയോസ് വലയിലെത്തിക്കുകയായിരുന്നു. സീനിയർ തലത്തിൽ അത്ലറ്റിക്കോക്കായി 22 വയസ്സുകാരനായ ബാരിയോസിന്റെ ആദ്യ ഇരട്ട ഗോളാണിത്.
തുടർച്ചയായി രണ്ടാം ഹോം മത്സരത്തിലും തോറ്റ സിയാറ്റിൽ ഗ്രൂപ്പിൽ അവസാന സ്ഥാനത്താണ്.