ക്ലബ്ബ് ലോകകപ്പ് ഗ്രൂപ്പ് ഘട്ടത്തിൽ എഫ്സി പോർട്ടോക്കെതിരെ 2-1 ന്റെ അവിസ്മരണീയമായ തിരിച്ചുവരവ് വിജയത്തിലേക്ക് ഇന്റർ മിയാമിയെ നയിച്ച് ലയണൽ മെസ്സി. അറ്റ്ലാന്റയിലെ ഭാഗികമായി നിറഞ്ഞ മെഴ്സിഡസ്-ബെൻസ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ, 54-ാം മിനിറ്റിൽ മെസ്സി തന്റെ ട്രേഡ്മാർക്ക് ഫ്രീ-കിക്കിലൂടെ പോർച്ചുഗീസ് വമ്പൻമാരെ ഞെട്ടിച്ചു.

എട്ടാം മിനിറ്റിൽ സാമു അഗെഹോവ നേടിയ വിവാദപരമായ പെനാൽറ്റി ഗോളിലൂടെ പോർട്ടോ മുന്നിലെത്തി. ജോവോ മാരിയോയെ നോഹ അലൻ ചെറുതായി സ്പർശിച്ചതിന് വി.എ.ആർ. വഴി ലഭിച്ച പെനാൽറ്റിയായിരുന്നു പോർട്ടോയുടെ ഗോളിന് വഴിവെച്ചത്.
പോർച്ചുഗീസ് ടീം ആദ്യ പകുതിയിൽ കളിയിൽ ആധിപത്യം പുലർത്തി. അലൻ വരേലയുടെ ഒരു ഷോട്ട് പോസ്റ്റിൽ തട്ടി ഗോൾകീപ്പർ ഓസ്കാർ ഉസ്താരിയിൽ തട്ടി മടങ്ങിയതടക്കം ലീഡ് വർദ്ധിപ്പിക്കാൻ അവർക്ക് നിരവധി അവസരങ്ങൾ ലഭിച്ചു.
രണ്ടാം പകുതിയിൽ ഇന്റർ മിയാമി ശക്തമായി തിരിച്ചെത്തി. രണ്ടാം പകുതി തുടങ്ങി ഏതാനും മിനിറ്റുകൾക്കകം മാഴ്സലോ വെയ്ഗാൻഡിന്റെ കട്ട്-ബാക്കിൽ നിന്ന് വെനസ്വേലൻ മിഡ്ഫീൽഡർ ടെലാസ്കോ സെഗോവ പന്ത് വലയിലേക്ക് അടിച്ച് 1-1 സമനിലയാക്കി. തൊട്ടുപിന്നാലെ, ബോക്സിന് തൊട്ടുപുറത്ത് മെസ്സിക്ക് ഫൗൾ ലഭിച്ചു. ആ ഫ്രീ-കിക്ക് മെസ്സി വലത് കോർണറിലേക്ക് വളച്ചെടുത്ത് ഗോളാക്കി മാറ്റി മസ്സി ടീമിനെ മുന്നിൽ എത്തിച്ചു.
അവസാന മിനിറ്റുകളിൽ, ഏഴ് മിനിറ്റ് നീണ്ട ഇഞ്ചുറി ടൈം ഉൾപ്പെടെ, പോർട്ടോ ശക്തമായി മുന്നോട്ട് പോയെങ്കിലും ജാവിയർ മഷെരാനോ പരിശീലിപ്പിക്കുന്ന ഇന്റർ മയാമി മികച്ച പ്രതിരോധത്തിലൂടെ ഉറച്ചുനിന്നു. യൂറോപ്യൻ എതിരാളികൾക്കെതിരെ എംഎൽഎസ് ടീമിന്റെ ക്ലബ്ബ് ലോകകപ്പിലെ ആദ്യ വിജയമാണിത്.
ഈ വിജയത്തോടെ ഇന്റർ മിയാമിയും പാൽമെയ്റാസും ഗ്രൂപ്പ് എ-യിൽ നാല് പോയിന്റ് വീതം നേടി. പോർട്ടോയും അൽ അഹ്ലിയും ഒരു പോയിന്റ് വീതമാണ് നേടിയിട്ടുള്ളത്. ഇന്റർ മിയാമിയുടെ അടുത്ത മത്സരം നോക്കൗട്ട് ഘട്ടത്തിലേക്ക് യോഗ്യത നേടുമോ എന്ന് നിർണ്ണയിക്കും.
Lionel Andrés Messi. 🩷 pic.twitter.com/ogswizdEXe
— Mundial de Clubes FIFA 🏆 (@fifaworldcup_es) June 19, 2025