ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ബിയിൽ അത്ലറ്റികോ മാഡ്രിഡിനു ജർമ്മൻ ഷോക്ക്, പോർട്ടോയെ നാണം കെടുത്തി ബെൽജിയം ക്ലബ്

Wasim Akram

ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ബി രണ്ടാം മത്സരത്തിൽ അത്ലറ്റികോ മാഡ്രിഡിനു പരാജയം. 80 മിനിറ്റുകൾക്ക് ശേഷം വഴങ്ങിയ ഇരട്ടഗോളുകൾക്ക് ആണ് അവർ ജർമ്മൻ ക്ലബ് ബയേർ ലെവർകുസനോട് തോറ്റത്. ജർമ്മനിയിൽ കൂടുതൽ അവസരങ്ങൾ അത്ലറ്റികോ ഉണ്ടാക്കിയെങ്കിലും നിരവധി അവസരങ്ങൾ സൃഷ്ടിച്ച ലെവർകുസൻ ഒടുവിൽ അത്ലറ്റികോ പ്രതിരോധം മറികടക്കുക ആയിരുന്നു. രണ്ടു ഗോളുകൾക്കും അവസരം ഒരുക്കിയത് പകരക്കാരനായി ഇറങ്ങിയ ജെറമി ഫ്രിംപോങ് ആയിരുന്നു. 84 മത്തെ മിനിറ്റിൽ റോബർട്ട് ആൻട്രിച് ഗോൾ നേടിയപ്പോൾ 3 മിനിറ്റിനുള്ളിൽ ഗോൾ നേടിയ മൂസ ദിയാബി ആതിഥേയരുടെ ജയം പൂർത്തിയാക്കി. അടുത്ത മത്സരത്തിൽ റയൽ മാഡ്രിഡിനെ ലീഗിൽ നേടേണ്ട അത്ലറ്റികോ മാഡ്രിഡിനു ഈ പരാജയം വലിയ തിരിച്ചടി തന്നെയാണ്.

ചാമ്പ്യൻസ് ലീഗ്

അതേസമയം ഗ്രൂപ്പിലെ രണ്ടാം മത്സരത്തിലും ബെൽജിയം ക്ലബ് ക്ലബ് ബ്രൂജെ ജയം കണ്ടത്തി. ആദ്യ മത്സരത്തിൽ ലെവർകുസനെ തോൽപ്പിച്ച അവർ ഇത്തവണ പോർച്ചുഗീസ് ക്ലബ് എഫ്.സി പോർട്ടോയെ എതിരില്ലാത്ത നാലു ഗോളുകൾക്ക് തകർത്തു. ഇരു ടീമുകൾക്കും മികച്ച തുടക്കം ലഭിച്ച മത്സരത്തിൽ 15 മത്തെ മിനിറ്റിൽ ബ്രൂജെ മുന്നിലെത്തി. തന്നെ ജാവോ മരിയ വീഴ്ത്തിയതിനു ലഭിച്ച പെനാൽട്ടി ഫെറാൻ ജുറ്റ്ഗ്ല ലക്ഷ്യം കാണുക ആയിരുന്നു. രണ്ടാം പകുതിയിൽ വേഗത്തിൽ ബ്രൂജെ മത്സരം ഉറപ്പിച്ചു. 47 മത്തെ മിനിറ്റിൽ ജുറ്റ്ഗ്ലയുടെ പാസിൽ നിന്നു കമാൽ സോഹ് ഗോൾ നേടിയപ്പോൾ 5 മിനിറ്റിനുള്ളിൽ ബ്യോൺ മെയ്ഹറുടെ പാസിൽ നിന്നു ആന്ദ്രസ് സ്‌കോവ് ഓൽസൺ അവരുടെ മൂന്നാം ഗോളും കണ്ടത്തി. 89 മത്തെ മിനിറ്റിൽ കാസ്പർ നീൽസന്റെ പാസിൽ നിന്നു ഗോൾ കണ്ടത്തിയ പകരക്കാരനായി തന്റെ ആദ്യ ചാമ്പ്യൻസ് ലീഗ് മത്സരത്തിന് ഇറങ്ങിയ 17 കാരനായ അന്റോണിയോ നുസ പോർട്ടോയുടെ സ്വന്തം മൈതാനത്തെ വലിയ പരാജയം പൂർത്തിയാക്കുക ആയിരുന്നു. ഗ്രൂപ്പിൽ ക്ലബ് ബ്രൂജെ ആണ് നിലവിൽ ഒന്നാമത്.