ആദ്യമായി ഐ.പി.എൽ ബയോ സുരക്ഷ ബബിൾ ലംഘിച്ച് മലയാളി താരം

Staff Reporter

കൊറോണ വൈറസിന്റെ പശ്ചാത്തലത്തിൽ ഐ.പി.എൽ ഒരുക്കിയ ബയോ സുരക്ഷാ ബബിൾ ലംഘിച്ച് ചെന്നൈ സൂപ്പർ കിങ്സിന്റെ മലയാളി താരം കെ.എം ആസിഫ്. ഇന്ത്യൻ പ്രീമിയർ ലീഗിൽ ആദ്യമായാണ് ഒരു താരം ബയോ സുരക്ഷാ നിയമം ലംഘിക്കുന്നത്.

തുടർന്ന് താരത്തെ 6 ദിവസത്തെ ക്വറന്റൈൻ പൂർത്തിയാക്കിയ താരം തിരിച്ച് ടീമിനൊപ്പം പരിശീലനത്തിന് തിരിച്ചെത്തിയിട്ടുണ്ട്. ഹോട്ടൽ റൂമിന്റെ താക്കോൽ കാണാതായതിനെ തുടർന്ന് താരം ഹോട്ടൽ റീസെപ്‌ഷനിൽ പോയതാണ് ലംഘനത്തിന് കാരണമായത്. നിലവിൽ ഹോട്ടൽ റിസപ്ഷൻ ബയോ സുരക്ഷ ബബിളിന് പുറത്താണ്.

ഇത് മനഃപൂർവമല്ലാത്ത തെറ്റാണെങ്കിലും നിയമങ്ങൾ പാലിക്കേണ്ടതുണ്ടെന്ന് ഐ.പി.എല്ലുമായി ബന്ധപ്പെട്ട ഒരു പ്രതിനിധി പറഞ്ഞു. ഐ.പി.എൽ താരങ്ങൾ രണ്ട് തവണ ബയോ സുരക്ഷ നിയമം ലംഘിച്ചാൽ 6 ദിവസത്തെ ക്വറന്റൈനും തുടർന്ന് ക്വറന്റൈൻ കാലാവധി അവസാനിച്ചതിന് ശേഷം ഒരു മത്സരത്തിൽ നിന്ന് വിലക്കുമാണ് ലഭിക്കുക. മൂന്നാം തവണയും ഒരു താരം ബയോ സുരക്ഷ ബബിൾ ലംഘിച്ചാൽ താരത്തിനെ ടൂർണമെന്റിൽ നിന്ന് പുറത്താക്കുകയും ചെയ്യും. പുറത്താക്കിയ ഒരു താരത്തിന് പകരം മറ്റൊരു താരത്തെ സ്വന്തമാക്കാൻ ടീമിന് സാധിക്കുകയുമില്ല.