റേസിസ്റ്റുകൾക്ക് കളത്തിൽ മറുപടി നൽകി ജെസ് കാർട്ടർ

വനിത യൂറോ കപ്പ് ടൂർണമെന്റിന് ഇടയിൽ താൻ നേരിട്ട കടുത്ത വംശീയ അധിക്ഷേപങ്ങൾക്ക് കളത്തിൽ മറുപടി പറഞ്ഞു 27 കാരിയായ ഇംഗ്ലണ്ട് പ്രതിരോധ താരം ജെസ് കാർട്ടർ. ടൂർണമെന്റിലെ ആദ്യ മത്സരങ്ങൾക്ക് ഇടയിൽ ആരു പ്രകടനം മോശമാണ് എന്നു പറഞ്ഞു താരം കടുത്ത വംശീയ അധിക്ഷേപങ്ങൾ നേരിട്ടത്. താരത്തെ ടീമിൽ നിന്നു പുറത്താക്കണം എന്നും മുറവിളികൾ ഉയർന്നു. എന്നാൽ ടൂർണമെന്റിൽ എല്ലാ കളിയിലും താരത്തെ ഇറക്കിയ പരിശീലക സറീന വിങ്മാൻ വിവാദങ്ങൾക്ക് നല്ല മറുപടി ആണ് നൽകിയത്.

അധിക്ഷേപങ്ങൾ കാരണം ജെസ് താൻ സാമൂഹിക മാധ്യമങ്ങൾ ഉപേക്ഷിക്കുക ആണെന്ന് പറഞ്ഞിരുന്നു. താരത്തിന് പിന്തുണയും ആയി ഇയാൻ റൈറ്റ് അടക്കമുള്ള ഇംഗ്ലണ്ട് ഇതിഹാസ താരങ്ങൾ എത്തിയിരുന്നു. റേസിസ്റ്റുകൾക്ക് കടുത്ത മറുപടിയാണ് യൂറോ കപ്പ് ഫൈനലിൽ ഗോതം സിറ്റി പ്രതിരോധ താരം നൽകിയത്. 120 മിനിറ്റിൽ അധിക നേരവും ഇംഗ്ലണ്ട് ഗോൾ പോസ്റ്റിലേക്ക് ഇരച്ചു വന്ന സ്പാനിഷ് മുന്നേറ്റത്തെ ലിയ വില്യംസനും ജെസ് കാർട്ടറും ഗോൾ കീപ്പർ ഹന്ന ഹാംപ്ടനും ഹൃദയം കൊണ്ട് കളിച്ചാണ് ഇന്ന് തടഞ്ഞത്. പലപ്പോഴും നേർത്ത വ്യത്യാസത്തിൽ ആണ് സ്‌പെയിനിന്റെ വിജയഗോൾ അവർ തടഞ്ഞത്. 120 മിനിറ്റ് പാറ പോലെ ഇംഗ്ലണ്ട് പ്രതിരോധത്തിൽ ഉറച്ച നിന്ന മുൻ ചെൽസി, ബിർമിങ്ഹാം സിറ്റി പ്രതിരോധതാരം റേസിസ്റ്റുകളുടെ ഭീഷണികൾക്ക് അതിശക്തമായ മറുപടി തന്നെയാണ് നൽകുന്നത്.

മൂന്നാം യൂറോ കപ്പ്! അഞ്ചാം മേജർ ടൂർണമെന്റ് ഫൈനൽ! ഒരേയൊരു സറീന വിങ്മാൻ!

വിസ്മയം എന്നു മാത്രം വിളിക്കാവുന്ന തന്റെ പരിശീലന കരിയറിൽ മറ്റൊരു പൊൻതൂവൽ കൂടി എഴുതി ചേർത്തു ഇംഗ്ലണ്ടിന്റെ ഡച്ച് പരിശീലക സറീന വിങ്മാൻ. തുടർച്ചയായ മൂന്നാം യൂറോ കപ്പ് ആണ് സറീന ഈ വർഷത്തെ ജയത്തോടെ നേടുന്നത്. 2017 ൽ ഡച്ച് ടീമിനെയും 2022 ൽ ഇംഗ്ലണ്ടിനെയും പരാജയം അറിയാതെ കിരീടത്തിലേക്ക് നയിച്ച സറീനക്ക് പക്ഷെ ഇത്തവണ ആദ്യ മത്സരത്തിൽ തന്നെ പരാജയം നേരിട്ടു. എന്നാൽ ഫ്രാൻസിനു എതിരെ നേരിട്ട ആ പരാജയത്തിൽ നിന്നു ഉയിർത്തെഴുന്നേറ്റ ഇംഗ്ലണ്ട് ടൂർണമെന്റ് അവസാനിക്കുമ്പോൾ കിരീടം ഉയർത്തിയാണ് മടങ്ങുന്നത്. മൂന്നാം യൂറോ കപ്പ് കിരീടം നേടിയ സറീന 2019 ൽ ഡച്ച് ടീമിനെയും 2023 ൽ ഇംഗ്ലണ്ട് ടീമിനെയും ഫൈനലിലും എത്തിച്ചിരുന്നു. ജർമ്മനിയുടെ ജെറോ ബിസാൻസ്, ടിന തെനെ എന്നിവർക്ക് ശേഷം തുടർച്ചയായി മൂന്നു യൂറോ കപ്പ് കിരീടങ്ങൾ നേടുന്ന ആദ്യ പരിശീലക കൂടിയാണ് സറീന.

തന്റെ കടുത്ത രീതികൾ കൊണ്ടും ചിട്ടയായ പരിശീലന മുറ കൊണ്ടും ശ്രദ്ധേയയായ സറീന മധ്യനിര താരമായി തുടങ്ങി പിന്നീട് പ്രതിരോധതാരമായ താരമാണ്. 99 തവണ ഹോളണ്ടിനു ആയി കളിച്ച താരം കരിയർ അവസാനിപ്പിച്ച ശേഷം പരിശീലക വേഷത്തിൽ എത്തുക ആയിരുന്നു. സഹ പരിശീലക ആയും താൽക്കാലിക പരിശീലക ആയും ജോലി ചെയ്ത ശേഷം 2017 യൂറോ കപ്പിന് 6 മാസം മുമ്പാണ് ഹോളണ്ട് പരിശീലകയായി സറീന എത്തുന്നത്. 5 ൽ 4 സൗഹൃദ മത്സരവും തോറ്റ് നിന്ന ആത്മവിശ്വാസം ഒട്ടും ഇല്ലാത്ത ഡച്ച് ടീമിനെക്കൊണ്ടു ചരിത്രം എഴുതിക്കുന്ന സറീനയെ ആണ് പിന്നീട് കാണാൻ ആയത്. 2017 ൽ എല്ലാ മത്സരവും ജയിച്ച സെറീനയുടെ ഡച്ച് ടീം ഡെന്മാർക്കിനെ ഫൈനലിൽ 4-2 നു തോൽപ്പിച്ചു കിരീടവും ഉയർത്തി. ഹോളണ്ട് വനിത ഫുട്‌ബോളിൽ നേടുന്ന ആദ്യ വലിയ കിരീട നേട്ടവും യൂറോപ്യൻ കിരീടവും ആയിരുന്നു അത്. 1988 ൽ പുരുഷ ടീം യൂറോ കപ്പ് ജയിച്ച ശേഷം ഹോളണ്ട് ഫുട്‌ബോൾ നേടുന്ന വലിയ നേട്ടവും അത് തന്നെയായിരുന്നു. ആ വർഷം ഫിഫ യുടെ ലോകത്തിലെ ഏറ്റവും മികച്ച വനിത പരിശീലകക്ക് ഉള്ള പുരസ്കാരവും മറ്റാർക്കും ആയിരുന്നില്ല. 2019 ലോകകപ്പിൽ ഹോളണ്ടിനെ ഫൈനലിൽ എത്തിക്കാൻ ആയെങ്കിലും സറീനയുടെ ഡച്ച് ടീം അമേരിക്കൻ കരുത്തിനു മുമ്പിൽ വീണു പോയി. ഡച്ച് ഫുട്‌ബോളിന് നൽകിയ സംഭാവനകൾക്ക് സറീനക്ക് നിരവധി പുരസ്കാരങ്ങൾ ആണ് ഡച്ച് ഫുട്‌ബോൾ അസോസിയേഷനും രാജ്യവും നൽകിയത്.

2020 അഗസ്റ്റിന് ആണ് സറീന 2021 സെപ്റ്റംബർ മുതൽ ഇംഗ്ലണ്ട് വനിത ടീം പരിശീലക ആവും എന്നു ഇംഗ്ലണ്ട് ഫുട്‌ബോൾ അസോസിയേഷൻ അറിയിക്കുന്നത്. ഫിൽ നെവിലിൽ നിന്നു സ്ഥാനം ഏറ്റെടുത്ത സറീന ഇംഗ്ലീഷ് ടീം പരിശീലക/പരിശീലകൻ ആവുന്ന ഇംഗ്ലീഷുകാരിയല്ലാത്ത ആദ്യ വ്യക്തി കൂടിയായിരുന്നു. തുടർന്ന് കണ്ടത് ഇംഗ്ലണ്ട് ഫുട്‌ബോൾ ചരിത്രത്തിലെ സുവർണ കാലം ആയിരുന്നു. 2022 യൂറോ കപ്പ് ഫൈനലിൽ ജർമ്മനിക്ക് മേൽ ജയം 1966 ലെ പുരുഷ ലോകകപ്പ് നേട്ടത്തിന് ശേഷം ഇംഗ്ലണ്ടിന് ഒരു പ്രധാന കിരീടനേട്ടം സറീന സമ്മാനിച്ചു. തുടർന്നു 2023 ലോകകപ്പ് ഫൈനലിലും അവരെ എത്തിക്കാൻ ആയെങ്കിലും ഫൈനലിൽ സ്പെയിനിന് മുമ്പിൽ ഇംഗ്ലണ്ട് വീണു. ഇത്തവണ യൂറോ കപ്പിൽ പരിചയസമ്പത്തിനു ഒപ്പം യുവത്വത്തിനും പ്രാധാന്യം നൽകിയാണ് സറീന ടീം ഒരുക്കിയത്. 19 കാരിയായ ഇംഗ്ലണ്ടിന്റെ ആഴ്‌സണൽ താരം മിഷേൽ അഗ്‌യേമാങ് ടൂർണമെന്റിലെ യുവതാരമായത് ഇതിനു തെളിവ് ആയിരുന്നു. ആദ്യ കളി തോറ്റെങ്കിലും പതിവിനു വിപരീതമായി കടുത്ത പോരാട്ടങ്ങളും വിമർശനങ്ങളും നേരിട്ടെങ്കിലും യൂറോ കപ്പ് കിരീടം നീട്ടിക്കൊണ്ടു സറീന ഇതിനു ഒക്കെ മറുപടി പറഞ്ഞു. 2 തവണ ഒരിക്കൽ അമേരിക്കക്കും പിന്നീട് സ്പെയിനിനും മുമ്പിൽ കൈവിട്ട ലോകകപ്പ് കിരീടം ഇംഗ്ലണ്ടിന് 2027 ൽ ബ്രസീലിൽ നേടി നൽകുക തന്നെയാവും സറീനയുടെ അവശേഷിക്കുന്ന വലിയ സ്വപ്നം എന്നുറപ്പാണ്.

വനിത യൂറോ കപ്പ് കിരീടം നിലനിർത്തി ഇംഗ്ലണ്ട്

വനിത യൂറോ കപ്പ് കിരീടം നിലനിർത്തി സറീന വിങ്മാന്റെ ഇംഗ്ലണ്ട് ടീം. യൂറോ കപ്പ് ചരിത്രത്തിൽ ഫൈനലിൽ കണ്ട ആദ്യ പെനാൽട്ടി ഷൂട്ട് ഔട്ടിൽ ലോക ചാമ്പ്യന്മാർ ആയ സ്പെയിനിനെ ആണ് അവർ തോൽപ്പിച്ചത്. ലോകകപ്പ് ഫൈനൽ പരാജയത്തിനുള്ള പ്രതികാരം കൂടിയായി ഇത് അവർക്ക്. സറീന വിങ്മാന്റെ തുടർച്ചയായ മൂന്നാം യൂറോ കപ്പ് കിരീടം ആണ് ഇത്. ആദ്യ പകുതിയിൽ സ്പാനിഷ് ആധിപത്യം കണ്ട മത്സരത്തിൽ ബാഴ്‌സലോണ താരം ഒലി ബാറ്റിലിന്റെ ഉഗ്രൻ ക്രോസിൽ നിന്നു ഹെഡറിലൂടെ ഈ സീസണിൽ അസാധ്യ ഫോമിൽ കളിക്കുന്ന ആഴ്‌സണൽ താരം മരിയോണ കാൽഡന്റി 25 മത്തെ മിനിറ്റിൽ അവർക്ക് മുൻതൂക്കം നൽകി. തുടർന്നും സ്പാനിഷ് മുന്നേറ്റം തന്നെയാണ് മത്സരത്തിൽ കാണാൻ ആയത്.

എന്നാൽ രണ്ടാം പകുതിയിൽ മത്സരത്തിൽ തിരിച്ചു വന്ന ഇംഗ്ലണ്ട് സ്പെയിനിനെ കൗണ്ടർ അറ്റാക്കിലൂടെ നേരിട്ടു. സ്പാനിഷ് മുന്നേറ്റങ്ങളുടെ മുനയും അവർ ഒടിച്ചു. 57 മത്തെ മിനിറ്റിൽ പരിക്കേറ്റ ലോറൻ ജെയിംസിന് പകരം എത്തിയ ആഴ്‌സണലിന്റെ ക്ലോയി കെല്ലിയുടെ അവിസ്മരണീയമായ ക്രോസിൽ നിന്നു അതുഗ്രൻ ഹെഡറിലൂടെ ഗോൾ നേടിയ ആഴ്‌സണൽ മുന്നേറ്റനിര താരം അലസിയ റൂസോ ഇംഗ്ലണ്ടിന് സമനില സമ്മാനിച്ചു. തുടർന്ന് ഇരു ടീമുകൾക്കും ഗോൾ നേടാൻ ആവാത്തതോടെ മത്സരം എക്സ്ട്രാ സമയത്തേക്ക് നീണ്ടു. തുടർച്ചയായ മൂന്നാം മത്സരത്തിൽ ആണ് ഈ യൂറോയിൽ ഇംഗ്ലണ്ട് മത്സരം എക്സ്ട്രാ സമയം വരെ നീളുന്നത്. എക്സ്ട്രാ സമയത്ത് തനിക്ക് കിട്ടിയ 3 മികച്ച അവസരങ്ങൾ ആണ് പകരക്കാരിയായി ഇറങ്ങിയ 21 കാരിയായ സൽ‍മ പരലുഹ പാഴാക്കിയത്.

സ്പാനിഷ് മുന്നേറ്റത്തെ തടഞ്ഞു നിർത്തിയ ക്യാപ്റ്റൻ ലിയ വില്യംസനും, ജെസ് കാർട്ടറും, ലൂസി ബ്രോൺസും മത്സരം പെനാൽട്ടി ഷൂട്ട് ഔട്ടിലേക്ക് നീട്ടി. പെനാൽട്ടി ഷൂട്ട് ഔട്ടിൽ ബെത്ത് മീഡിന്റെ ആദ്യ കിക്ക് ഗോൾ ആയെങ്കിലും ഡബിൾ ടച്ച് കാരണം റീ ടേക്ക് എടുക്കാൻ റഫറി പറഞ്ഞു. ഇത് രക്ഷിച്ച കാറ്റ കോൾ സ്പെയിനിന് മുൻതൂക്കം നൽകി. തുടർന്ന് കിക്ക് പട്രീഷിയയും, അലക്‌സ് ഗ്രീൻവുഡും അത് രണ്ടും ഗോൾ ആക്കി മാറ്റി. എന്നാൽ സ്‌പെയിനിന്റെ രണ്ടാം കിക്ക് എടുക്കാൻ വന്ന മരിയോണയുടെ കിക്ക് ഹന്ന ഹാമ്പ്റ്റൺ രക്ഷിച്ചു. നിയ ചാൾസ് പെനാൽട്ടി ഗോൾ ആക്കിയതോടെ ഇംഗ്ലണ്ടിന് മുൻതൂക്കം. അടുത്ത കിക്ക് എടുക്കാൻ വന്ന ബാലൻ ഡിയോർ ജേതാവ് അയിറ്റാന ബോൺമാറ്റിയുടെ പെനാൽട്ടിയും ഹന്ന രക്ഷിച്ചു. എന്നാൽ തുടർന്ന് പെനാൽട്ടി എടുത്ത ഇംഗ്ലണ്ട് ക്യാപ്റ്റൻ വില്യംസന്റെ കിക്ക് സ്പാനിഷ് ഗോളിയും രക്ഷിച്ചു. എന്നാൽ സ്പെയിനിന്റെ അടുത്ത കിക്ക് എടുത്ത സൽ‍മയുടെ ഷോട്ട് പുറത്ത് പോയതോടെ ഇംഗ്ലണ്ടിന് ജയം അടുത്ത് എത്തി. തുടർന്ന് പെനാൽട്ടി എടുത്ത ക്ലോയി കെല്ലി ഉഗ്രൻ ഷോട്ടിലൂടെ ഗോളും കിരീടവും ഇംഗ്ലണ്ടിന് സമ്മാനിക്കുക ആയിരുന്നു.

വനിതാ യൂറോ: സ്വിറ്റ്സർലൻഡിന് നോർവേയോട് തോൽവി

വനിതാ യൂറോ 2025-ൽ തങ്ങളുടെ ആദ്യ മത്സരത്തിൽ സ്വിറ്റ്സർലൻഡിന് തോൽവി. ഗ്രൂപ്പ് എയിലെ ആദ്യ മത്സരത്തിൽ നോർവേയോട് ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് സ്വിറ്റ്സർലൻഡ് പരാജയപ്പെട്ടത്. സെന്റ് ജേക്കബ്-പാർക്കിൽ നടന്ന മത്സരത്തിൽ ആദ്യ പകുതിയിൽ ലീഡ് നേടിയെങ്കിലും, രണ്ടാം പകുതിയിൽ നോർവേയുടെ ഇരട്ട പ്രഹരത്തിൽ സ്വിറ്റ്സർലൻഡ് തകരുകയായിരുന്നു. ഒരു സെൽഫ് ഗോളും ഇതിൽ ഉൾപ്പെടുന്നു.


ആദ്യ പകുതിയിൽ സ്വിസ് ടീം മികച്ച പ്രകടനം കാഴ്ചവെച്ചു. 24-ാം മിനിറ്റിൽ ജെറാൾഡിൻ റൂട്ടലറുടെ ശക്തമായ ഷോട്ട് ക്രോസ്ബാറിൽ തട്ടിത്തെറിച്ചു. നാല് മിനിറ്റിന് ശേഷം, നാഡിൻ റീസെൻ ഒരു അയഞ്ഞ പന്തിൽ നിന്ന് നോർവേയുടെ വിൽഡെ ബോ റീസയെ മറികടന്ന് പോസ്റ്റിൽ തട്ടി ഗോൾ നേടി, ഹോം കാണികളെ ആവേശത്തിലാക്കി.


എന്നാൽ, നോർവേ രണ്ടാം പകുതിയിൽ ഉണർന്നു കളിച്ചു. ആദ്യ പകുതിയിൽ നിശബ്ദയായിരുന്ന സൂപ്പർ സ്ട്രൈക്കർ അഡ ഹെഗർബർഗ്, 54-ാം മിനിറ്റിൽ ഒരു കോർണറിൽ നിന്ന് തലകൊണ്ട് ഗോളാക്കി സ്കോർ സമനിലയിലാക്കി. നിമിഷങ്ങൾക്കകം, കരോലിൻ ഗ്രഹാം ഹാൻസൻ നൽകിയ ഒരു ലോ ക്രോസ് സ്വിറ്റ്സർലൻഡിന്റെ ജൂലിയ സ്റ്റിയർളി ഹെഗർബർഗിന്റെ സമ്മർദ്ദത്തിൽ അബദ്ധത്തിൽ സ്വന്തം വലയിലേക്ക് തിരിച്ചുവിട്ടു. ഇതോടെ നോർവേ മുന്നിലെത്തി.


റൂട്ടലർ ഒരു പെനാൽറ്റി വഴങ്ങിയെങ്കിലും ഹെഗർബർഗിന് നോർവേയുടെ ലീഡ് വർദ്ധിപ്പിക്കാനുള്ള അവസരം നഷ്ടമായി. 70-ാം മിനിറ്റിൽ അവരുടെ സ്പോട്ട്-കിക്ക് പുറത്തേക്ക് പോയി. സ്വിറ്റ്സർലൻഡിന് ഒരു പെനാൽറ്റി ലഭിച്ചെന്ന് തോന്നിയെങ്കിലും VAR ആ തീരുമാനം റദ്ദാക്കി.
അവസാന നിമിഷങ്ങളിൽ സ്വിറ്റ്സർലൻഡ് ശക്തമായ ആക്രമണങ്ങൾ നടത്തിയെങ്കിലും നോർവേ പ്രതിരോധം ഉറപ്പിച്ചുനിർത്തി വിജയം നേടി.

ഈ വിജയത്തോടെ നോർവേ ഗ്രൂപ്പ് എയിൽ ഒന്നാം സ്ഥാനത്തെത്തി. നേരത്തെ നടന്ന മത്സരത്തിൽ ഐസ്‌ലൻഡിനെ 1-0ന് തോൽപ്പിച്ച് ഫിൻലൻഡ് രണ്ടാം സ്ഥാനത്താണ്.

സ്വിറ്റ്സർലാന്റ് 2025 ലെ വനിത യൂറോ കപ്പിനുള്ള വേദിയാകും

2025 ലെ വനിത യൂറോ കപ്പ് സ്വിറ്റ്സർലാന്റിൽ വച്ചു നടക്കും. 3 റൗണ്ട് വോട്ടിങിന് ശേഷം ഫ്രാൻസ്, പോളണ്ട് എന്നീ രാജ്യങ്ങളെയും സംയുക്തമായി മത്സരിച്ച ഡെന്മാർക്ക്, സ്വീഡിൻ, നോർവെ, ഫിൻലാന്റ് എന്നിവരെ മറികടന്നു ആണ് സ്വിസ് യൂറോ കപ്പ് നടത്താനുള്ള യോഗ്യത നേടിയത്.

ലോക റാങ്കിംഗിൽ ഇരുപതാം സ്ഥാനത്ത് നിൽക്കുന്ന വനിത സ്വിസ് ഫുട്‌ബോളിന് ഇത് വലിയ ഉണർവ് നൽകും എന്നാണ് പ്രതീക്ഷ. 2022 ൽ നടന്ന വനിത യൂറോ കപ്പിൽ ആതിഥേയർ ആയ ഇംഗ്ലണ്ട് ആയിരുന്നു കിരീടം ഉയർത്തിയത്.

Exit mobile version