കരുതലോടെ കേരളം, ഒന്നാം സെഷനില്‍ നഷ്ടമായത് ഒരു വിക്കറ്റ് മാത്രം, സഞ്ജു സാംസണ് അര്‍ദ്ധ ശതകം

രഞ്ജി ട്രോഫി അവസാന ദിവസം തമിഴ്നാടിനെതിരെ കരുതലോടെ ബാറ്റ് വീശി കേരളം. 27/1 എന്ന നിലയില്‍ ബാറ്റിംഗ് പുനരാരംഭിച്ച കേരളം നാലാം ദിവസം ലഞ്ചിനു പിരിയുമ്പോള്‍ കേരളം 143/2 എന്ന നിലയിലാണ്. രണ്ട് സെഷനുകള്‍ അവശേഷിക്കെ കേരളത്തിന്റെ കൈവശം 8 വിക്കറ്റുള്ളപ്പോള്‍ നേടേണ്ടത് 226 റണ്‍സ് കൂടിയാണ്. മത്സരം സമനിലയിലാക്കുക എന്ന ലക്ഷ്യത്തോടെയാവും കേരളം അടുത്ത രണ്ട് സെഷനുകളെ സമീപിക്കുക.

കേരളത്തിനായി സഞ്ജു സാംസണ്‍ 52 റണ്‍സും സിജോമോന്‍ ജോസഫ് 44 റണ്‍സും നേടിയാണ് ക്രീസില്‍ നില്‍ക്കുന്നത്. 33 റണ്‍സ് നേടി അരുണ്‍ കാര്‍ത്തിക്കിന്റെ വിക്കറ്റാണ് കേരളത്തിനു നഷ്ടമായത്. സായി കിഷോറിനാണ് വിക്കറ്റ്.

കേരളം കഷ്ടപ്പെടും, ജയിക്കുവാന്‍ 369 റണ്‍സ്

തമിഴ്നാടിനെതിരെ രഞ്ജി ട്രോഫി മത്സരത്തില്‍ കേരളത്തിനു കടുപ്പമേറിയ വിജയലക്ഷ്യം. തുടര്‍ച്ചയായ രണ്ടാം തോല്‍വി ഒഴിവാക്കുവാന്‍ ടീം 369 റണ്‍സാണ് നേടേണ്ടത്. 252/7 എന്ന നിലയില്‍ തമിഴ്നാട് തങ്ങളുടെ ഒന്നാം ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു. കേരളത്തിന്റെ ആദ്യ ഇന്നിംഗ്സിലെ മോശം പ്രകടനം തമിഴ്നാടിനു 116 റണ്‍സിന്റെ ലീഡ് നല്‍കിയിരുന്നു. ഇതോടെ മത്സരത്തില്‍ തമിഴ്നാടിനു 368 റണ്‍സിന്റെ ലീഡ് ലഭിച്ചു.

92 റണ്‍സ് നേടി പുറത്തായ ബാബ ഇന്ദ്രജിത്ത് തന്നെയാണ് രണ്ടാം ഇന്നിംഗ്സിലും തമിഴ്നാടിനായി തിളങ്ങിയത്. കൗശിക് 59 റണ്‍സ് നേടിയപ്പോള്‍ അഭിനവ് മുകുന്ദ് 33 റണ്‍സും ഷാരൂഖ് ഖാന്‍ 34 റണ്‍സും നേടി. കേരളത്തിനായി സിജോമോന്‍ ജോസഫ് 4 വിക്കറ്റും സന്ദീപ് വാര്യര്‍ രണ്ട് വിക്കറ്റും നേടി.

മൂന്നാം ദിവസം അവസാനിക്കുമ്പോള്‍ കേരളം 27/1 എന്ന നിലയിലാണ്. ഒരു ദിവസത്തെ കളി അവശേഷിക്കെ കേരളം 342 റണ്‍സ് കൂടി നേടേണ്ടതുണ്ട്. കൈയ്യില്‍ 9 വിക്കറ്റ് അവശേഷിക്കുന്നു.

116 റണ്‍സ് ഒന്നാം ഇന്നിംഗ്സ് ലീഡ് വഴങ്ങി കേരളം

രഞ്ജി ട്രോഫിയുടെ മൂന്നാം ദിവസം 11 പന്തുകള്‍ക്കുള്ളില്‍ കേരള ഇന്നിംഗ്സിനു അവസാനം. 116 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡാണ് കേരളം വഴങ്ങിയത്. 29 റണ്‍സ് നേടിയ സിജോമോന്‍ ജോസഫിനെ വിക്കറ്റിനു മുന്നില്‍ കുടുക്കി കേരള ഇന്നിംഗ്സിനു രാഹില്‍ ഷാ പരിസമാപ്തി കുറിച്ചു. രാഹില്‍ മത്സരത്തില്‍ നിന്ന് 4 വിക്കറ്റും ടി നടരാജന്‍ 3 വിക്കറ്റും നേടി. 59 റണ്‍സ് നേടിയ രാഹുല്‍ പിയാണ് കേരളത്തിന്റെ ടോപ് സ്കോറര്‍.

Exit mobile version