അഹമ്മദാബാദിന്റെ സ്മാഷില്‍ കൊച്ചി വീണു

Newsroom

Picsart 23 02 26 21 40 02 415
Download the Fanport app now!
Appstore Badge
Google Play Badge 1

റുപേ പ്രൈം വോളി ലീഗില്‍ അഹമ്മദാബാദ് ഡിഫന്‍ഡേഴ്‌സ് കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സിനെ തോല്‍പിച്ചു

കൊച്ചി: റുപേ പ്രൈം വോളിലീഗില്‍ കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സിനെ തകര്‍ത്ത് അഹമ്മദാബാദ് ഡിഫന്‍ഡേഴ്‌സ് ജൈത്രയാത്ര തുടര്‍ന്നു. രാജീവ്ഗാന്ധി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ അഞ്ച സെറ്റ് ത്രില്ലറിനൊടുവിലാണ് 3-2ന് ഡിഫന്‍ഡേഴ്‌സിന്റെ വിജയം. സ്‌കോര്‍: 15-5, 11-15, 9-15, 15-12, 15-14. ജയത്തോടെ അഹമ്മദാബാദ് സെമിഫൈനല്‍ ഉറപ്പാക്കി. ആറ് മത്സരങ്ങളില്‍ അഞ്ചും ജയിച്ച ഡിഫന്‍ഡേഴ്‌സ് 11 പോയിന്റുമായി ടേബിളിലും അപ്രമാദിത്യം തുടര്‍ന്നു. ആറ് മത്സരം പൂര്‍ത്തിയാക്കിയ കൊച്ചിയുടെ അഞ്ചാം തോല്‍വിയാണിത്. നന്ദഗോപാല്‍ കളിയിലെ താരമായി.

Picsart 23 02 26 21 40 12 981

സ്‌പൈക്കിലൂടെ അഹമ്മദാബാദാണ് സ്‌കോര്‍ പട്ടിക തുറന്നത്. ശക്തമായ ബ്ലോക്കിങ് അവരുടെ ലീഡ് കൂട്ടി. സന്തോഷിന്റെ സൂപ്പര്‍ സെര്‍വില്‍ അവര്‍ കുതിച്ചു. സ്‌പൈക്കിന് തടയിട്ട് കൊച്ചി രണ്ട് പോയിന്റുകള്‍ തുടരേ നേടി. ഡിഫന്‍ഡേഴ്‌സ് തന്ത്രം മാറ്റി. കൊച്ചിയും പതിയെ താളം കണ്ടെത്തി. സ്‌കോര്‍ 6-3ല്‍ നില്‍ക്കെ നന്ദഗോപാല്‍ സുബ്രഹ്‌മണ്യന്‍ അറ്റാക്കിലൂടെയും സെര്‍വിലൂടെയും തുടരെ രണ്ട് പോയിന്റുകള്‍ നേടി. പത്താം പോയിന്റില്‍ ഡിഫന്‍ഡേഴ്‌സ് സൂപ്പര്‍ പോയിന്റ് വിളിച്ചു. നന്ദഗോപാലിന്റെ സെര്‍വില്‍ കൊച്ചിക്ക് മറുപടിയുണ്ടായില്ല. 3-12ന് പിന്നില്‍ നില്‍ക്കേ കൊച്ചി രണ്ട് പോയിന്റുകള്‍ കൂടി നേടി. ഡാനിയലും എല്‍.എം മനോജും തീര്‍ത്തൊരു ബ്ലോക്കില്‍ അഹമ്മദാബാദ് 15-5ന് ആദ്യ സെറ്റ് നേടി.

മനോജിലൂടെ രണ്ടാം സെറ്റിലും ഡിഫന്‍ഡേഴ്‌സ് ലീഡെടുത്തു. എന്നാല്‍ സ്‌കോര്‍ എട്ടില്‍ നില്‍ക്കേ കൊച്ചി ഒപ്പം പിടിച്ചു. എന്‍.കെ ഫായിസിന്റെ സൂപ്പര്‍ സെര്‍വിലൂടെ കൊച്ചി മുന്നിലെത്തി. സൂപ്പര്‍ പോയിന്റ് അവസരത്തില്‍ വാള്‍ട്ടര്‍ നെറ്റോയുടെ തന്ത്രപരമായ പ്ലേസിങ് കൊച്ചിക്ക് രണ്ട് പോയിന്റുകള്‍ കൂടി നേടിക്കൊടുത്തു. അംഗമുത്തുവിന്റെ സ്മാഷിന് ഒറ്റയ്ക്ക് തടയിട്ട് ജിബിന്‍ സെബാസ്റ്റിയന്‍ 15-11ന് ബ്ലൂ സ്‌പൈക്കേഴ്‌സിന് രണ്ടാം സെറ്റ് സമ്മാനിച്ചു.

അഹമ്മദാബാദ് ആദ്യം പോയിന്റ് നേടിയ മൂന്നാം സെറ്റില്‍ തുടക്കം മുതല്‍ കളി ഒപ്പത്തിനൊപ്പമായി. സ്മാഷുതിര്‍ത്തും തടയിട്ടും ടീമുകള്‍ മുന്നേറി. ഗാലറിയുടെ ആവേശത്തില്‍ കൊച്ചി കരുത്തരായതോടെ അഹമ്മദാബാദിന് സമ്മര്‍ദമേറി. അംഗമുത്തുവിന്റെ സ്‌പൈക്കുകള്‍ കൊച്ചിയുടെ പ്രതിരോധത്തില്‍ തട്ടി. അഭിനവും എറിനും കൂടുതല്‍ അപകടകാരികളായി. കൊച്ചി 8-6ന് മുന്നിലെത്തി. ജോര്‍ജ് ആന്റണിയുടെ ബുള്ളറ്റ് സ്‌പൈക്കില്‍ ടീം മുന്നേറി. എന്നാല്‍ തുടര്‍ച്ചയായ രണ്ടു പിഴവുകള്‍ ഡിഫന്‍ഡേഴ്‌സിന് അവസരം നല്‍കി. അവരും സെര്‍വില്‍ പിഴവ് വരുത്തി. ജിബിന്റെ സ്‌പൈക്കിന് അതേ മികവില്‍ മനോജിലൂടെ അഹമ്മദാബാദ് തിരിച്ചടിച്ചു. പിഴവുകള്‍ ആവര്‍ത്തിക്കപ്പെട്ടു. കൊച്ചി 15-9ന് അധികം വിയര്‍ക്കാതെ മൂന്നാം സെറ്റും നേടി.

തുല്യരുടെ പോരാട്ടമായിരുന്നു നാലാം സെറ്റ്. ആദ്യ എട്ടുപോയിന്റില്‍ ഒരുഘട്ടത്തിലും ഇരുടീമിനും അപ്രമാദിത്യം നേടാനായില്ല. 9-9ല്‍ അഹമ്മദാബാദ് രണ്ട് പോയിന്റ് ലീഡ് നേടി. സൂപ്പര്‍ പോയിന്റ് അവസരത്തില്‍ എല്‍.എം മനോജിന്റെ ബുള്ളറ്റ് സ്‌പൈക്കില്‍ കൊച്ചി ചിതറി, സ്‌കോര്‍ 13-9. പിന്നാലെ ജിബിന്റെ സെബാസ്റ്റ്യന്റെ ബ്ലോക്കില്‍ കൊച്ചിയും സൂപ്പര്‍ പോയിന്റ് സ്വന്തമാക്കി. എന്നാല്‍ അംഗമുത്തുവിന്റെ തകര്‍പ്പന്‍ സ്മാഷിന് ഇത്തവണ സ്‌പൈക്കേഴ്‌സിന് മറുപടിയുണ്ടായില്ല. 15-12ന് സെറ്റ് നേടിയ അഹമ്മദാബാദ് വിജയനിര്‍ണയം അഞ്ചാം സെറ്റിലേക്ക് നീട്ടി.

കൊച്ചി അടവുമാറ്റി, അഹമ്മദാബാദിന് അധികം അവസരം നല്‍കാതെ അഞ്ചാം സെറ്റില്‍ കുതിച്ചു. അംഗമുത്തുവും മനോജും വീണ്ടും ഫോമിലെത്തിയതോടെ സ്‌പൈക്കേഴ്‌സിന്റെ ലീഡ് കുറഞ്ഞു. 12-9ന് പിന്നില്‍ നില്‍ക്കേ അഹമ്മദാബാദ് സൂപ്പര്‍ പോയിന്റ് നേടി മത്സരത്തിന്റെ വീര്യം കൂട്ടി. ജിബിന്റെ സ്‌പൈക്കിന് തടയിട്ട് അഹമ്മദാബാദ് ഒപ്പമെത്തിയതോടെ കൊച്ചിക്കായി സമ്മര്‍ദം. ഡിഫന്‍ഡേഴ്‌സിന്റെ പിഴവില്‍ കൊച്ചി വീണ്ടും മുന്നിലെത്തിയെങ്കിലും ഡാനിയേലിന്റെ ബ്ലോക്കിങില്‍ സ്‌കോര്‍ വീണ്ടും തുല്യനിലയിലായി. സെറ്റ് പോയിന്റില്‍ നില്‍ക്കെ കൊച്ചിയെ വീണ്ടും ഡിഫന്‍ഡേഴ്‌സ് ഒപ്പം പിടിച്ചു. ആവേശം നിറഞ്ഞ അവസാന പോയിന്റ് അംഗമുത്തുവിന്റെ കിടിലന്‍ സ്മാഷില്‍ അഹമ്മദാബാദ് സ്വന്തമാക്കിയതോടെ കൊച്ചി വീണ്ടും പരാജയമറിഞ്ഞു.

ഇന്ന് നടക്കുന്ന മത്സരത്തില്‍ കൊല്‍ക്കത്ത തണ്ടര്‍ബോള്‍ട്ട്‌സ് ചെന്നൈ ബ്ലിറ്റ്‌സിനെ നേരിടും. 6 മത്സരങ്ങളില്‍ നിന്ന് ഒരു ജയം മാത്രമുളള ചെന്നൈ നേരത്തേ സെമി കാണാതെ പുറത്തായിരുന്നു. എങ്കിലും നിലവിലെ ചാമ്പ്യന്‍മാരായ കൊല്‍ക്കത്തക്കെതിരെ ജയത്തോടെ സീസണ്‍ അവസാനിപ്പിക്കാനാവുമെന്നാണ് റൂബന്‍ വൊലോചിന്‍ പരിശീലിപ്പിക്കുന്ന ടീമിന്റെ പ്രതീക്ഷ.