എലിമിനേറ്ററിൽ അഹമ്മദാബാദ്‌ ഡിഫൻഡേഴ്‌സിനെ വീഴ്‌ത്തി ഡൽഹി തൂഫാൻസ്‌

Newsroom

ചെന്നൈ: റുപേ പ്രൈം വോളിബോൾ ലീഗ് പവേർഡ് ബൈ എ23ൽ കാലിക്കറ്റ്‌ ഹീറോസ്‌–ഡൽഹി തൂഫാൻസ്‌ ഫൈനൽ. ചെന്നൈ ജവഹർലാൽ നെഹ്‌റു ഇൻഡോർ സ്‌റ്റേഡിയത്തിൽ നടന്ന എലിമിനേറ്റർ മത്സരത്തിൽ നിലവിലെ ചാമ്പ്യൻമാരായ അഹമ്മദാബാദ്‌ ഡിഫൻഡേഴ്‌സിൻെ അഞ്ച്‌ സെറ്റ്‌ ത്രില്ലറിൽ കീഴടക്കിയാണ്‌ നവാഗതരായ ഡൽഹി ഫൈനലിൽ കടന്നത്‌. സ്‌കോർ: 15–9, 10–15, 10–15, 15–12 , 17–15. ലാസർ ഡോഡിച്ച്‌ ആണ്‌ കളിയിലെ താരം.

ഡൽഹി24 03 19 21 46 05 125

നാളെ (വ്യാഴം) വൈകിട്ട്‌ 6.30നാണ്‌ ഫൈനൽ. കാലിക്കറ്റ്‌ സൂപ്പർ ഫൈവിലെ ഒന്നാം സ്ഥാനക്കാരായാണ്‌ ഫൈനലിൽ കടന്നത്‌.

അമലിന്റെ സൂപ്പർ സെർവിലൂടെ കരുത്തുറ്റ തുടക്കമാണ്‌ ഡൽഹിക്ക്‌ കിട്ടിയത്‌. മാക്‌സ്‌ സെനിക്ക, അംഗമുത്തു എന്നിവരുടെ പിഴവുകൾ അഹമ്മദാബാദിന്‌ വിനയായി. സഖ്‌ലയിൻ സന്തോഷിന്‌ ആക്രമണത്തിന്‌ അവസരമൊരുക്കികൊണ്ടിരുന്നു. ഇതിനിടെ സൂപ്പർ പോയിന്റിൽ ഡൽഹി തുടക്കത്തിലേ ലീഡ്‌ കുറിച്ചു. രണ്ടാം സെറ്റിൽ തുടർച്ചയായ മികച്ച ബ്ലോക്കുകൾ കൊണ്ട്‌ എൽ എം മനോജ്‌ അഹമ്മദാബാദിന്‌ തിരിച്ചുവരാനുള്ള വഴിയൊരുക്കി.

ആയുഷ്‌ ഡൽഹിക്കായി പോയിന്റുകൾ നേടികൊണ്ടിരുന്നു. എന്നാൽ സന്തോഷിന്റെ ലക്ഷ്യബോധമില്ലായ്‌മ അഹമ്മദബാദിന്‌ മത്സരത്തിലേക്ക്‌ തിരിച്ചുവരാൻ അവസരമൊരുക്കി. ആയുഷ്‌ ആ ഘട്ടത്തിലും ഡൽഹിക്കായി നിർണായക പോയിന്റുകൾ നേടിക്കൊണ്ടിരുന്നു. ഇതിനിടെ ഷോൺ ടി ജോൺ അഹമ്മദാബാദിന്റെ ആക്രമണനിരയ്‌ക്ക്‌ ഊർജം പകർന്നു. പന്ത്‌ ഏറ്റുവാങ്ങുന്നതിൽ സന്തോഷിന്‌ പിഴവുപറ്റി. ശിഖർ സിങ്‌ തകർപ്പൻ കളി പുറത്തെടുത്തതോടെ അഹമ്മദാബാദ്‌ 2–1ന്റെ ലീഡ്‌ നേടി. നാലാം സെറ്റിൽ ഡാനിയൽ അപോൺസ താളം കണ്ടെത്തിയതോടെ കളി ഉണർന്നു. തകർപ്പൻ ബ്ലോക്ക്‌ കൊണ്ട്‌ ഡൽഹിയെ അഞ്ചാം സെറ്റിലേക്ക്‌ നയിച്ചു.

പ്രതിരോധത്തിലെ മികവ് കൊണ്ട്‌ ഇരു ടീമുകളും ഒപ്പത്തിനൊപ്പം പോരാടുകയായിരുന്നു അഞ്ചാം സെറ്റി. രോഹിതും ലാസറും അഹമ്മദാബാദ്‌ പ്രതിരോധത്തിലെ വിടവുകൾ മനസിലാക്കി ഷോട്ട്‌ തൊടുത്തു. ഡൽഹിക്ക്‌ അത്‌ ഗുണകരമായി. സെനിക്കയും അംഗമത്തുവും ഡൽഹി പ്രതിരോധത്തെ പരീക്ഷിക്കാൻ തുടങ്ങിയതോടെ കളി ആവേശകരമായി. സന്തോഷിന്റെ കരുത്തുറ്റ സ്‌മാഷും ശിഖർ സിങ്ങിന്റെ ലക്ഷ്യം തെറ്റിയ സ്‌പൈക്കും ഡൽഹിക്ക്‌ മിന്നുന്ന ജയമൊരുക്കി.