ഹൈദരാബാദ്: ആർ ആർ കാബെൽ പ്രൈം വോളിബോൾ ലീഗിന്റെ നാലാം സീസണിൽ ചെന്നൈ ബ്ലിറ്റ്‌സിന് നാലാം ജയം. ഡൽഹി തൂഫാൻസിനെ നേരിട്ടുള്ള സെറ്റുകൾക്ക് തോൽപ്പിച്ചു. സ്‌കോർ: 15–10, 15–10, 15–10. ചെന്നൈ മൂന്നാമതും ഡൽഹി ആറാമതുമാണ്. ചെന്നൈക്ക് ആറ് കളിയിൽ ഒൻപത് പോയിന്റായി. സമീർ ചൗധരിയാണ് കളിയിലെ താരം.

തരുൺ ഗൗഡയും ജെറോം വിനിതും കരുത്തുറ്റ തുടക്കമാണ് ചെന്നൈക്ക് നൽകിയത്. അതേസമയം, ഹെസ്യൂസ് ചൗറിയോ ഡൽഹിയെ കാത്തു. പക്ഷേ, ലൂയിസ് പെറോറ്റോ ഡൽഹി പ്രതിരോധത്തെ തകർത്ത് ചെന്നൈയെ തിരികെ കൊണ്ടുവരികയായിരുന്നു. ബ്ലോക്കർ സുരാജ് ചൗധരിയുടെ മിടുക്കും കൂടിയായപ്പോൾ തുടക്കത്തിൽതന്നെ ചെന്നൈ ലീഡ് നേടി. ലിബെറോ ആനന്ദാണ് ഡൽഹിയെ മികച്ച കളിയിലൂടെ ഉണർത്തിയത്. അതേസമയം, ചെന്നൈയുടെ സെറ്റർ സമീർ മികച്ച പാസുകളിലൂടെ ഡൽഹിയെ പ്രതിരോധത്തിലാക്കി. പിന്നാലെ അസിസ്ബെക് കുച്‌കൊറോവ് കളത്തിൽ ചെന്നൈയുടെ അറ്റാക്കിങ് നിരയ്‌ക്ക് കരുത്തു പകർന്നു. കളി ചെന്നൈയുടെ നിയന്ത്രണത്തിലുമായി.
മിഡിൽ സോണിലെ ചെന്നൈയുടെ ദൗർബല്യം മുതലെടുത്ത ചെന്നൈ ആഞ്ഞടിച്ചു. സുരാജിന് അവസരമൊരുക്കി സമീറാണ് ചെന്നൈയുടെ കളി വേഗത്തിലാക്കിയത്. ജെറോമും അതിനൊപ്പം ചേർന്നു. പിന്നാലെ നിർണായക സൂപ്പർ പോയിന്റിലൂടെ ചെന്നൈ കളി പിടിച്ചു. സൂപ്പർ സെർവിലൂടെ തരുണാണ് ജയമൊരുക്കിയത്. ഇന്ന് വൈകിട്ട് 6.30ന് അഹമ്മദാബാദ് ഡിഫന്‍ഡേഴ്‌സ് മുംബൈ മിറ്റിയോഴ്‌സിനെ നേരിടും. രാത്രി 8.30ന് ബംഗളൂരു ടോര്‍പിഡോസും ഹൈദരാബാദ് ബ്ലാക്‌ഹോക്‌സും തമ്മിലാണ് രണ്ടാം മത്സരം.
Image Caption
പ്രൈം വോളിബോള്‍ ലീഗില്‍ വെള്ളിയാഴ്ച്ച നടന്ന ചെന്നൈ ബ്ലിറ്റ്സ് ഡൽഹി തൂഫാൻസ് മത്സരത്തിൽ നിന്ന്