ഇന്ത്യന്‍ പ്രതീക്ഷകള്‍ കാത്ത് സിന്ധു ക്വാര്‍ട്ടറിലേക്ക്

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്ത്യയുടെ ബാഡ്മിന്റണിലെ മെഡൽ പ്രതീക്ഷ സജീവമാക്കി നിര്‍ത്തി പിവി സിന്ധു. ഇന്ന് ഡെന്മാര്‍ക്കിന്റെ മിയ ബ്ലിച്ച്ഫെൽഡടിനെയാണ് സിന്ധു നേരിട്ടുള്ള ഗെയിമുകളിൽ പരാജയപ്പെടുത്തിയത്. സ്കോര്‍: 21-15, 21-13.

ആദ്യ ഗെയിമിൽ ഡെന്മാര്‍ക്ക് താരത്തിനാണ് ആദ്യ പോയിന്റുകള്‍ ലഭിച്ചതെങ്കിലും ഒട്ടും വൈകാതെ സിന്ധു 11-6ന്റെ ലീഡ് നേടി ഗെയിം ബ്രേക്കിന് പോകുന്നത് കാണാനായി. എന്നാൽ ബ്രേക്കിന് ശേഷമെത്തിയ മിയ കൂടുതൽ കരുത്തോടെ കളിക്കുന്ന കാഴ്ചയാണ് കണ്ടത്. സിന്ധുവിന്റെ ലീഡ് 13-11 ആക്കി കുറയ്ക്കുവാനും മിയയ്ക്ക് സാധിച്ചു. ഗെയിമിന്റെ അവസാനത്തോടെ സിന്ധു തന്റെ മികവുയര്‍ത്തിയപ്പോള്‍ ഗെയിം 21-15ന് സിന്ധു സ്വന്തമാക്കി.

രണ്ടാം ഗെയിമിന്റെ ബ്രേക്കിന്റെ സമയത്തും സിന്ധു 11-6ന്റെ ലീഡ് നേടുകയായിരുന്നു. രണ്ടാം ഗെയിമിൽ സിന്ധു ബ്രേക്കിന് ശേഷവും ആധിപത്യം തുടര്‍ന്നപ്പോള്‍ ഗെയിം 21-13ന് സ്വന്തമാക്കി സിന്ധു ക്വാര്‍ട്ടറിലേക്ക് കടന്നു.