സൺ റൈസേഴ്സിന് ആദ്യ വിജയം, പഞ്ചാബിന് ആദ്യ തോൽവി
ഇന്ന് ഐ പി എല്ലിൽ നടന്ന രണ്ടാം മത്സരത്തിൽ പഞ്ചാബ് കിങ്സിനെ തോൽപ്പിച്ച് സൺ റൈസേഴ്സ് അവരുടെ സീസണിലെ ആദ്യ വിജയം സ്വന്തമാക്കി. പഞ്ചാബ് ഉയർത്തിയ 144 എന്ന വിജയലക്ഷ്യം 17.1 ഓവറിൽ വെറും 2 വിക്കറ്റ് നഷ്ടത്തിൽ സൺറൈസേഴ്സ് പിന്തുടർന്നു. 48 പന്തിൽ നിന്ന് 74 റൺസ് എടുത്ത് പുറത്താകാതെ നിന്ന ത്രിപാതി ആണ് ഹൈദരബാദിനെ ജയത്തിലേക്ക് വേഗം എത്തിച്ചത്. ക്യാപ്റ്റൻ മക്രം 21 പന്തിൽ നിന്ന് 37 റൺസും എടുത്തു.

ഇന്ന് ആദ്യം ബാറ്റു ചെയ്ത പഞ്ചാബ് 20 ഓവറിൽ 143/9 എന്ന സ്കോർ ആണ് എടുത്തത്. ഈ 143ൽ 99 റൺസും ധവാൻ ആണ് നേടിയത്.
തുടക്കം മുതൽ വിക്കറ്റുകൾ പോയി കൊണ്ടേ നിന്ന പഞ്ചാബ് നിരയിൽ ആകെ ശിഖർ ധവാൻ മാത്രമാണ് പിടിച്ചു നിന്നത്. ധവാൻ 66 പന്തിൽ 99 റൺസുമായി ടോപ് സ്കോറർ ആയത്. 5 സിക്സും 12 ഫോറും ധവാന്റെ ഇന്നിംഗ്സിൽ ഉണ്ടായിരുന്നു. 88-9 എന്ന നിലയിൽ ആയതിനു ശേഷം പരമാവധി സ്ട്രൈക്ക് കീപ്പ് ചെയ്ത് കളിച്ചാണ് ധവാൻ പഞ്ചാബിനെ ഇവിടെ വരെ എത്തിച്ചത്. ധവാനെ കൂടാതെ സാം കറൻ മാത്രമാണ് പഞ്ചാബ് നിരയിൽ രണ്ടക്കം കണ്ടത്. സാം കറൻ 22 റൺസ് എടുത്ത് പുറത്തായി.

സൺ റൈസേഴ്സിനായി മായങ്ക് മർകണ്ടെ നാലു വികറ്റുകൾ വീഴ്ത്തി. ഉമ്രാൻ മാലിക്, മാർക് ഹാൻസൺ എന്നിവർ രണ്ടു വിക്കറ്റ് വീതവും വീഴ്ത്തി. ഭുവനേശ്വർ ഒരു വിക്കറ്റും വീഴ്ത്തി.