മികച്ച സ്കോറിലേക്ക് നീങ്ങിയ രാജസ്ഥാന് അവസാന ഓവറുകളിൽ കാലിടറി, സ്റ്റാര്‍ക്കിന് നാല് വിക്കറ്റ്

ഒരു ഘട്ടത്തിൽ 161/2 എന്ന അതിശക്തമായ നിലയിലായിരുന്ന രാജസ്ഥാന് അവസാന ഓവറുകളിൽ ഏറെ വിക്കറ്റുകള്‍ നഷ്ടമായത് തിരിച്ചടിയായി. ഇതോടെ 193/8 എന്ന സ്കോറിലേക്ക് രാജസ്ഥാനെ പിടിച്ചുകെട്ടുവാന്‍ ഡൽഹിയ്ക്ക് സാധിച്ചു. 32 റൺസ് നേടുന്നതിനിടെ 6 വിക്കറ്റുകളാണ് അവസാന ഓവറുകളിൽ രാജസ്ഥാന് നഷ്ടമായത്. പരാഗിന്റെ ഉള്‍പ്പെടെ ഒരോവറിൽ മൂന്ന് വിക്കറ്റുമായി മിച്ചൽ സ്റ്റാര്‍ക്കാണ് രാജസ്ഥാന്റെ താളം തെറ്റിച്ചത്. മത്സരത്തിൽ 4 വിക്കറ്റാണ് സ്റ്റാര്‍ക്കിന്റെ നേട്ടം.

യശസ്വി ജൈസ്വാളിനെ വേഗത്തിൽ നഷ്ടമായ ശേഷം വൈഭവ് സൂര്യവന്‍ഷി – ധ്രുവ് ജുറേൽ കൂട്ടുകെട്ട് മികച്ച തുടക്കമാണ് രാജസ്ഥാന് നൽകിയത്. പവര്‍പ്ലേയിൽ 75 റൺസ് നേടിയ രാജസ്ഥാന് വേണ്ടി ഈ കൂട്ടുകെട്ട് രണ്ടാം വിക്കറ്റിൽ 34 പന്തിൽ 70 റൺസാണ് നേടിയത്. 21 പന്തിൽ 46 റൺസ് നേടിയ വൈഭവ് പുറത്തായപ്പോള്‍ മാധവ് തിവാരിയാണ് വിക്കറ്റ് നേടിയത്.

മൂന്നാം വിക്കറ്റിൽ ജുറേലും റിയാന്‍ പരാഗും മികവ് പുലര്‍ത്തിയപ്പോള്‍ ഈ കൂട്ടുകെട്ട് 41 പന്തിൽ നിന്ന് 72 റൺസ് നേടി. 26 പന്തിൽ 51 റൺസ് നേടിയ പരാഗിനെ പുറത്താക്കി മിച്ചൽ സ്റ്റാര്‍ക്ക് കൂട്ടുകെട്ട് തകര്‍ത്തു. തൊട്ടടുത്ത പന്തിൽ ഡൊണോവന്‍ ഫെരേരയെയും രവി സിംഗിനെയും പുറത്താക്കിയ സ്റ്റാര്‍ക്ക് കനത്ത തിരിച്ചടിയാണ് രാജസ്ഥാന് നൽകിയത്.

ശുഭം ദുബേയെ മാധവ് തിവാരി പുറത്താക്കിയപ്പോള്‍ രാജസ്ഥാന്‍ 161/2 എന്ന നിലയിൽ നിന്ന് 173/6 എന്ന നിലയിലേക്ക് വീണു. ധ്രുവ് ജുറേൽ 40 പന്തിൽ 53 റൺസ് നേടിയ പുറത്തായി. ലുംഗി എന്‍ഗിഡിയ്ക്കായിരുന്നു വിക്കറ്റ്.

നാല് വിക്കറ്റാണ് സ്റ്റാര്‍ക്ക് മത്സരത്തിൽ നേടിയത്.