രാജസ്ഥാൻ റോയൽസിനെ തകർത്ത് ഡൽഹി കാപ്പിറ്റൽസ്, പ്ലേ ഓഫ് സാധ്യത സജീവം

അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിൽ നടന്ന ഐപിഎൽ 2026-ലെ 62-ാം മത്സരത്തിൽ രാജസ്ഥാൻ റോയൽസിനെതിരെ ഡൽഹി കാപ്പിറ്റൽസിന് അഞ്ച് വിക്കറ്റിന്റെ ആവേശോജ്ജ്വല വിജയം. രാജസ്ഥാൻ ഉയർത്തിയ 194 റൺസെന്ന കടുപ്പമേറിയ വിജയലക്ഷ്യം അഞ്ച് പന്തുകൾ ബാക്കി നിൽക്കെ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ ഡൽഹി മറികടന്നു. ഈ തകർപ്പൻ ജയത്തോടെ പ്ലേ ഓഫ് പ്രതീക്ഷകൾ സജീവമായി നിലനിർത്താനും ഡൽഹിക്ക് സാധിച്ചു. ഓപ്പണർമാരുടെ മികച്ച തുടക്കത്തിന് ശേഷം നായകൻ അക്ഷർ പട്ടേൽ നടത്തിയ വെടിക്കെട്ട് ബാറ്റിങ്ങാണ് ഡൽഹിക്ക് വിജയം എളുപ്പമാക്കിയത്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഡൽഹിയുടെ തുടക്കം അതിവേഗത്തിലായിരുന്നു. പവർപ്ലേ ഓവറുകളിൽ വിക്കറ്റ് നഷ്ടമില്ലാതെ 72 റൺസാണ് കെ.എൽ രാഹുലും അഭിഷേക് പോറെലും ചേർന്ന് അടിച്ചുകൂട്ടിയത്. 31 പന്തിൽ 51 റൺസെടുത്ത പോറെലിനെ പുറത്താക്കി ബ്രിജേഷ് ശർമ്മയാണ് രാജസ്ഥാന് ആദ്യ ബ്രേക്ക് ത്രൂ നൽകിയത്. എന്നാൽ ഒരറ്റത്ത് നങ്കൂരമിട്ട രാഹുൽ 42 പന്തിൽ 56 റൺസുമായി ഇന്നിങ്സ് മുന്നോട്ട് നയിച്ചു. തുടർന്ന് ക്രീസിലെത്തിയ ക്യാപ്റ്റൻ അക്ഷർ പട്ടേൽ വെറും 18 പന്തിൽ നിന്ന് രണ്ട് ഫോറും രണ്ട് സിക്സും സഹിതം 34 റൺസ് നേടി റൺറേറ്റ് ഉയർത്തി. അവസാന ഓവറുകളിൽ അശുതോഷ് ശർമ്മ 4 പന്തിൽ 12 റൺസുമായി വേഗത്തിൽ റൺസ് കണ്ടെത്തിയതോടെ ഡൽഹി അനായാസം വിജയതീരത്തെത്തി.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാൻ റോയൽസ് നിശ്ചിത 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിലാണ് 193 റൺസെടുത്തത്. കൗമാര താരം വൈഭവ് സൂര്യവൻഷി 21 പന്തിൽ 46 റൺസെടുത്ത് രാജസ്ഥാന് തകർപ്പൻ തുടക്കമാണ് നൽകിയത്. ധ്രുവ് ജുറേൽ 40 പന്തിൽ 53 റൺസുമായി മധ്യനിരയിൽ കരുത്തായി. അവസാന ഓവറുകളിൽ ക്യാപ്റ്റൻ റിയാൻ പരാഗ് 26 പന്തിൽ നിന്ന് അഞ്ച് കൂറ്റൻ സിക്സറുകളുടെ അകമ്പടിയോടെ 51 റൺസ് അടിച്ചുകൂട്ടിയതോടെയാണ് രാജസ്ഥാൻ സ്കോർ 190 കടന്നത്. ഡൽഹിക്ക് വേണ്ടി മിച്ചൽ സ്റ്റാർക്ക്, ലുങ്കി എൻഗിഡി, മുകേഷ് കുമാർ എന്നിവർ മികച്ച രീതിയിൽ പന്തെറിഞ്ഞെങ്കിലും രാജസ്ഥാൻ ബാറ്റിങ് നിര റൺസ് ഉയർത്തുകയായിരുന്നു. എന്നാൽ ഡൽഹിയുടെ കരുത്തുറ്റ ബാറ്റിങ് നിരയ്ക്ക് മുന്നിൽ ഈ സ്കോർ പ്രതിരോധിക്കാൻ രാജസ്ഥാൻ ബൗളർമാർക്കായില്ല.