രാഹുലിന് ഫിഫ്റ്റി, ഡൽഹിയ്ക്ക് 203 റൺസ്

ഐപിഎലിലെ അപ്രസക്തമായ മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ 203 റൺസ് നേടി ഡൽഹി ക്യാപിറ്റൽസ്. മുംബൈയെ രാജസ്ഥാന്‍ തോല്പിച്ചതോടെ കൊൽക്കത്ത പ്ലേ ഓഫ് കാണാതെ പുറത്തായിരുന്നു. കെഎൽ രാഹുലും അക്സര്‍ പട്ടേലും പുറത്തെടുത്ത ബാറ്റിംഗ് പ്രകടനം ആണ് ഡൽഹിയെ 203/5 എന്ന സ്കോറിലേക്ക് എത്തിച്ചത്.
40 റൺസാണ് ഡൽഹി ഓപ്പണര്‍മാര്‍ ആദ്യ വിക്കറ്റിൽ നേടിയത്. 22 റൺസ് നേടിയ അഭിഷേക് പോരെലിനെ ടീമിന് നഷ്ടമായി. പവര്‍പ്ലേ അവസാനിക്കുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തിൽ 53 റൺസാണ് ഡൽഹി നേടിയത്.
സാഹിൽ പരാഖും കെഎൽ രാഹുലും രണ്ടാം വിക്കറ്റിൽ 47 റൺസ് കൂട്ടിചേര്‍ത്തപ്പോള്‍ 24 റൺസ് നേടിയ പരാഖിനെ സുനിൽ നരൈന്‍ പുറത്താക്കി. പത്തോവര്‍ പിന്നിട്ടപ്പോള്‍ 88 റൺസാണ് ഡൽഹി രണ്ട് വിക്കറ്റ് നഷ്ടത്തിൽ നേടിയത്.

25 പന്തിൽ നിന്ന് രാഹുല്‍ തന്റെ ഫിഫ്റ്റി നേടിയപ്പോള്‍ താരം 30 പന്തിൽ 60 റൺസ് നേടി പുറത്തായി. അനുകുൽ റോയിയ്ക്കാണ് വിക്കറ്റ്. അക്സര്‍ പട്ടേലും ഡേവിഡ് മില്ലറും 25 പന്തിൽ 41 റൺസ് നേടിയപ്പോള്‍ 39 റൺസ് നേടിയ അക്സര്‍ പട്ടേലിനെ വരുൺ ചക്രവര്‍ത്തി പുറത്താക്കി.
അഞ്ചാം വിക്കറ്റിൽ ഡേവിഡ് മില്ലര്‍ – അശുതോഷ് ശര്‍മ്മ കൂട്ടുകെട്ട് 17 പന്തിൽ നിന്ന് 35 റൺസ് നേടി ഡൽഹിയെ 200 കടത്തുകയായിരുന്നു. അശുതോഷ് ശര്‍മ്മ 11 പന്തിൽ 18 റൺസും ഡേവിഡ് മില്ലര്‍ 19 പന്തിൽ നിന്ന് 28 റൺസും നേടി. മില്ലറുടെ വിക്കറ്റ് സൗരഭ് ദുബേയ്ക്കായിരുന്നു.