Indian Premier League

വീണ്ടും മങ്കാദിങ് വിവാദം, ഇത്തവണയും വില്ലൻ അശ്വിൻ തന്നെ

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ഈ സീസൺ തുടക്കം മുതൽ തന്നെ വിവാദത്തിന്റെ പിടിയിലായിരുന്നു. രാജസ്ഥാൻ റോയൽസ് – കിംഗ്സ് ഇലവൻ പഞ്ചാബ് മത്സരത്തിനിടെ പഞ്ചാബ് ക്യാപ്റ്റൻ അശ്വിൻ ജോസ് ബട്ട്ലറിനെ മങ്കാദിങിലൂടെ പുറത്താക്കിയിരുന്നു.

ലോകം മറന്ന് തുടങ്ങിയ മങ്കാദിങ് വീണ്ടും വിവാദ പദവി സ്വന്തമാക്കി. ക്രിക്കറ്റ് ആരാധകരെ തന്നെ രണ്ട് തട്ടിലാക്കാൻ മങ്കാദിങ് വിവാദത്തിന് സാധിച്ചു. നിയമാനുസൃതമായാണ് അശ്വിൻ പ്രവർത്തിച്ചതെന്ന് ഒരു പക്ഷം പറഞ്ഞപ്പോൾ ക്രിക്കറ്റിന്റെ അന്തസിന് നിരക്കാതതാണ് അശ്വിന്റെ പ്രവർത്തിയെന്ന് മറുപക്ഷം വാദിച്ചു. ഐപിഎൽ അവസാനഘട്ടത്തിലേക്ക് കടന്നപ്പോൾ വീണ്ടും മങ്കാദിങ് വിവാദം ഉയർത്തെഴുന്നേറ്റു.

സൺ റൈസേഴ്സ് ഹൈദരാബാദ് – കിംഗ്സ് ഇലവൻ പഞ്ചാബ് മത്സരത്തിനിടെ അശ്വിൻ വീണ്ടും മങ്കാദിങിന് ശ്രമിച്ചെന്നാണ് ആരാധകർ പറയുന്നത്. വാർണറും വൃദ്ധിമാൻ സാഹയുമായിരുന്നു അപ്പോൾ ക്രീസിൽ. നോൺ സ്ട്രൈക്കർ എൻഡിൽ നിന്ന സാഹയെ മങ്കാദിങ് ചെയ്യാൻ ശ്രമിക്കുന്ന വീഡിയോ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്.