കൊൽക്കത്തയുടെ മികവുറ്റ ബൗളിംഗ്, മുംബൈയെ 147 റൺസിലെത്തിച്ച് ബോഷ്

ഐപിഎലില്‍ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെയുള്ള മത്സരത്തിൽ മുംബൈയ്ക്ക് നേടാനായത് 147 റൺസ്. ഒരു ഘട്ടത്തിൽ 105/7 എന്ന നിലയിലേക്ക് മുംബൈ വീണെങ്കിലും കോര്‍ബിന്‍ ബോഷ് പൊരുതി നിന്നാണ് മുംബൈയെ ഈ സ്കോറിലേക്ക് എത്തിച്ചത്. മികച്ച ബൗളിംഗുമായി കൃത്യമായ ഇടവേളകളിൽ വിക്കറ്റുകള്‍ നേടി കൊൽക്കത്ത ബൗളിംഗ് നിര മത്സരത്തിൽ പിടിമുറുക്കുകയായിരുന്നു.

കാമറൺ ഗ്രീന്‍ റയാന്‍ റിക്കൽട്ടണിനെയും നമന്‍ ധിറിനെയും ഒരേ ഓവറിൽ പുറത്താക്കിയപ്പോള്‍ ടീം 17/2 എന്ന നിലയിലേക്ക് വീണു. 15 റൺസ് നേടിയ രോഹിത്തിനെ സൗരഭ് ദുബേ പുറത്താക്കിയപ്പോള്‍ 6 പന്തിൽ 15 റൺസ് നേടിയ സൂര്യകുമാര്‍ യാദവിനെയും സൗരഭ് പുറത്താക്കി. ഇതോടെ മുംബൈ 41/4 എന്ന നിലയിലായി.

മഴ പിന്നീട് കളിയിൽ തടസ്സം സൃഷ്ടിക്കുകയായിരുന്നു. മത്സരം പുനരാരംഭിച്ചപ്പോള്‍ തിലക് വര്‍മ്മയും ഹാര്‍ദ്ദിക് പാണ്ഡ്യയും മുംബൈയെ മുന്നോട്ട് നയിച്ചു. അഞ്ചാം വിക്കറ്റിൽ ഈ കൂട്ടുകെട്ട് 43 റൺസാണ് നേടിയത്. 20 റൺസ് നേടിയ തിലക് വര്‍മ്മയെ കാര്‍ത്തിക് ത്യാഗിയാണ് പുറത്താക്കിയത്.

26 റൺസ് നേടിയ ഹാര്‍ദ്ദിക് പാണ്ഡ്യയെ സുനിൽ നരൈന്‍ പുറത്താക്കിയപ്പോള്‍ 14 റൺസ് നേടിയ വിൽ ജാക്സ് റണ്ണൗട്ടായി പുറത്തായി. 105/7 എന്ന നിലയിലേക്ക് വീണ മുംബൈയെ കോര്‍ബിന്‍ ബോഷ് – ദീപക് ചഹാര്‍ കൂട്ടുകെട്ട് 20 പന്തിൽ 42 റൺസ് നേടി 147 റൺസിലേക്ക് എത്തിച്ചു. 7 പന്തിൽ 10 റൺസ് നേടിയ ചഹാര്‍ അവസാന പന്തിൽ പുറത്തായപ്പോള്‍ കോര്‍ബിന്‍ ബോഷ് 18 പന്തിൽ 32 റൺസ് നേടി പുറത്താകാതെ നിന്നു.