അവസാന അവസരം; ഇന്ത്യയ്ക്കും സ്റ്റിമാചിനും

Unais KP

Download the Fanport app now!
Appstore Badge
Google Play Badge 1

ക്രൊയേഷ്യക്കായി ലോകകപ്പ് കളിച്ച താരം, ലൂക്ക മോഡ്രിച്ച് അടക്കമുള്ള അതികായരടങ്ങുന്ന ക്രൊയേഷ്യൻ ടീമിനെ പരിശീലിപ്പിച്ചയാൾ തുടങ്ങിയ അത്യാകർഷകമായ ഖ്യാതികളോടെയാണ് ഇഗോർ സ്റ്റിമാച് ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ അമരത്തേക്കെത്തുന്നത്. ഏറെ പ്രതീക്ഷയോടെയാണ് അസോസിയേഷനും ആരാധകരും സ്റ്റിമാചിനെ വരവേറ്റത്. സ്റ്റിമാചിന്റെ വാക്ചാതുരിയാണ് അദ്ദേഹത്തിൽ ആകൃഷ്ടരാവാൻ കാരണമെന്ന് എ ഐ എഫ് എഫ് പ്രസിഡണ്ടും ജന.സെക്രട്ടറിയും ടെക്നിക്കൽ ഡയറക്ടറും പറഞ്ഞിരുന്നു. അതേ വാക്സാമർഥ്യമാണ് പിന്നീട് പത്രസമ്മേളനങ്ങളിലും അദ്ദേഹം പ്രകടിപ്പിച്ചത്. ആരാധകർക്ക് പ്രിയങ്കരരായ മിക്ക താരങ്ങളും കൂട്ടത്തോടെ സ്റ്റിമാചിന്റെ സ്ക്വാഡിലിടം പിടിച്ചു. മുൻപരിശീലകൻ സ്റ്റീഫൻ കോൺസ്റ്റന്റൈനിൽ വ്യത്യസ്തമായ ഈ നീക്കം ഫുട്ബോൾ പ്രേമികളെ പുളകം കൊള്ളിച്ചു. അങ്ങനെ മധുവിധുവിന് ശേഷം ഇഗോർ സ്റ്റിമാചും ഇന്ത്യൻ ഫുട്ബോളും തായ്ലൻഡിലെ കിങ്‌സ് കപ്പ് വേദിയിൽ, കാര്യത്തിലേക്ക് കാലെടുത്തു വച്ചു.
20220608 125308
കിങ്‌സ് കപ്പ്
ശക്തരായ കുറസാവോയ്ക്കെതിരെ 3-1 ന്റെ പരാജയമായിരുന്നു സ്റ്റിമാചിനു കീഴിൽ ഇന്ത്യയുടെ ആദ്യ മത്സരഫലം. മൂന്നാം സ്ഥാനത്തിന് വേണ്ടിയുള്ള പോരാട്ടത്തിൽ തായ്ലൻഡിനെ 1-0 ന് തോൽപിച്ചു സ്റ്റിമാച് ആശ്വാസം കണ്ടെത്തി. ഇതേ തായ്ലൻഡിനെ മാസങ്ങൾക്ക് മുൻപ് ഏഷ്യൻ കപ്പിൽ ഇന്ത്യ 4-1 ന് തകർത്തിരുന്നു എന്ന വസ്തുത കൂടെ പരിഗണിക്കുമ്പോൾ കാര്യമായ സന്തോഷത്തിന് വകയില്ലെന്ന് പറയേണ്ടി വരും.

ഇന്റർകോണ്ടിനെന്റൽ കപ്പ്

ഇന്ത്യയുടെ സംഘാടനത്തിൽ നടക്കുന്ന ഇന്റർകോണ്ടിനെന്റൽ കപ്പിന്റെ രണ്ടാം പതിപ്പിൽ ജയമില്ലാതെയാണ് ആതിഥേയർ കളംവിട്ടത്. താജിക്കിസ്ഥാനും നോർത്ത് കൊറിയയും ഇന്ത്യയ്ക്ക് വൻപരാജയങ്ങൾ (2-4, 2-5) സമ്മാനിച്ചപ്പോൾ സിറിയയോട് സമനിലയായിരുന്നു ഫലം. ഇന്റർകോണ്ടിനെന്റൽ കപ്പിന്റെ ആദ്യപതിപ്പിൽ ഇന്ത്യയായിരുന്നു ജേതാക്കൾ.
20220608 124940
ലോകകപ്പ്-ഏഷ്യൻ കപ്പ് യോഗ്യത

ഇഗോർ സ്റ്റിമാചിന്റെ ലിറ്റ്മസ് ടെസ്റ്റായിരുന്നു ഫിഫ ലോകകപ്പ് 2022-എ എഫ് സി ഏഷ്യൻ കപ്പ് 2023 സംയുക്ത യോഗ്യത മത്സരങ്ങൾ. ഒമാനെതിരെ ആദ്യമത്സരത്തിൽ 1-2 ന് തോറ്റെങ്കിലും, ലോകകപ്പ് ആതിഥേയരും ഏഷ്യൻ കപ്പ് ചാമ്പ്യന്മാരുമായ ഖത്തറിനെ സമനിലയിൽ പൂട്ടിയത് ആരവങ്ങളുയർത്തി. എന്നാൽ തുടർന്നുള്ള മത്സരഫലങ്ങൾ നിരാശാജനകമായിരുന്നു. ദുർബലരായ ബംഗ്ലാദേശിനോടും അഫ്ഗാനോടും സമനില, ഒമാനോടും ഖത്വറിനോടും തോൽവി. ഒടുക്കം ബംഗ്ലാദേശിനോട് ഒരു ഗോളിന് ജയിച്ചെങ്കിലും അഫ്‌ഗാനോട് വീണ്ടും സമനില വഴങ്ങി. ഏഷ്യൻ കപ്പ് യോഗ്യതയ്ക്കായി ഇന്ത്യ ഇനി മൂന്നാം റൗണ്ട് കളിക്കേണ്ടതുണ്ട്.
20220608 125014

25 മത്സരങ്ങളിൽ നിന്നായി 6 ജയങ്ങൾ മാത്രമാണ് ഇഗോറിന് കീഴിൽ ഇന്ത്യയുടെ സമ്പാദ്യം. 9 സമനിലകളും 10 തോൽവികളും ഏറ്റുവാങ്ങി. അവസാനം നടന്ന സൗഹൃദ മത്സരങ്ങളിൽ ബലാറൂസും ജോർദാനും ഒട്ടും സൗഹൃദം കാണിച്ചില്ല. ഇരുവരോടും കൂടി വാങ്ങിയത് അഞ്ചുഗോളുകൾ, ഒരെണ്ണം പോലും തിരിച്ചടിക്കാൻ നീലക്കടുവകൾക്ക് കഴിഞ്ഞില്ല. ഏഷ്യൻ കപ്പ് സന്നാഹമത്സര ഫലങ്ങളും ദയനീയമായിരുന്നു. ബംഗാളിനോട് സമനില വഴങ്ങിയപ്പോൾ എ ടി കെ മോഹൻ ബഗാനോട് 1-2 ന്റെ തോൽവി. ഐലീഗ്-സന്തോഷ് ട്രോഫി ഓൾ സ്റ്റാർസിനോട് 2-0 ന് ജയം നേടിയത് തെല്ലും ആശ്വാസം നൽകുന്നില്ല.

ഇനി നടക്കുന്ന യോഗ്യത മത്സരങ്ങളിൽ കംബോഡിയ, അഫ്ഗാൻ, ഹോങ്കോങ് എന്നിവരാണ് എതിരാളികൾ. ദുർബലരായ എതിരാളികളെ തോൽപിച്ച് യോഗ്യത നേടുകയെന്നത് ഇന്ത്യയെ സംബന്ധിച്ചിടത്തോളം അനായാസമാവേണ്ടതാണ്, അനിവാര്യവുമാണ്. 24 ടീമുകൾ മാറ്റുരക്കുന്ന ഏഷ്യൻ കപ്പിന് യോഗ്യത നേടാൻ കഴിഞ്ഞില്ലെങ്കിൽ അതില്പരം നാണക്കേട് മറ്റൊന്നില്ല. തലയുയർത്താൻ ഇന്ത്യയ്ക്കും, പരിശീലക സ്ഥാനം തെറിക്കാതിരിക്കാൻ സ്റ്റിമാചിനും ജയിച്ചേ തീരൂ.