ബെറ്റിങ് കമ്പനികളെ കായിക മേഖലയിലെ സ്പോണ്സർഷിപ്പിൽ നിന്നും വിലക്കാൻ യു.കെ ഗവണ്മെന്റ്

Nihal Basheer

വാതുവെപ്പ് നിയമങ്ങൾ പുതിയ കാലത്തിനനുസരിച്ച് പുതുക്കാൻ യു.കെ ഗവണ്മെന്റിന്റെ നീക്കം. ഇതോടെ കായിക ഇനങ്ങളുടെ വിവിധയിനം സ്പോൺസർഷിപ്പുകളിൽ നിന്നും ബെറ്റിങ് കമ്പനികൾക്ക് പിന്മാറേണ്ടി വരും. 2023-24 മുതൽ എങ്കിലും വാതുവെപ്പ് കമ്പനികളെ പൂർണമായി ജേഴ്സി സ്പോണ്സർഷിപ്പിൽ നിന്നും ഒഴിവാക്കാൻ ആണ് സർക്കാർ ശ്രമമെന്ന് ബിബിസി റിപ്പോർട്ട് ചെയ്യുന്നു. ആദ്യ പടിയെന്ന രീതിയിൽ ടോപ്പ് ലീഗുകളിൽ ആവും ഇത് നടപ്പിൽ ആവുക.

വെസ്റ്റ്ഹാം അടക്കം പല ടീമുകളുടെയും ജേഴ്‌സി സ്പോണ്സറായി വിവിധ വാതുവെപ്പ് കമ്പനികൾ ഉണ്ട്. രണ്ടാം ഡിവിഷൻ ആയ ചാമ്പ്യൻഷിപ്പിന്റെ തന്നെ പ്രധാന സ്പോണ്സർ സ്കൈ ബെറ്റ് ആണെന്നിരിക്കെ ഈ നിയമം വലിയ രീതിയിൽ ടീമുകളെ ബാധിച്ചേക്കാം. 16000 മില്യൺ യൂറോയുടെ ബിസിനസ് ഓരോ വർഷവും നടക്കുന്ന മേഖലയാണ് യു.കെയിൽ ബെറ്റിങ്. എന്നാൽ പൊതുജനാരോഗ്യം കൂടി കണക്കിൽ എടുത്തു വാതുവെപ്പ് നിയമങ്ങൾ പുതുക്കിയെ തീരൂ എന്ന തീരുമാനത്തിൽ ആണ് സർക്കാർ.