ബയേർ ലെവർകുസന്റെ സൂപ്പർ താരം ഫ്ലോറിയൻ വിർട്സിനെ സ്വന്തമാക്കാൻ ലിവർപൂൾ ശ്രമം ശക്തമാക്കി. ക്ലബ്ബിൻ്റെ ചരിത്രത്തിലെ ഏറ്റവും വലിയ സൈനിംഗ് ആകാൻ സാധ്യതയുള്ള താരത്തിനായി 130 മില്യൺ യൂറോയുടെ ഓഫറാണ് അവർ ഇപ്പോൾ നൽകിയിരിക്കുന്നത്.
വൻ തുകയുടെ ആഡ്-ഓണുകൾ ഉൾപ്പെടുന്ന ഈ ഓഫർ, ബയേൺ മ്യൂണിക്ക്, മാഞ്ചസ്റ്റർ സിറ്റി തുടങ്ങിയ എതിരാളികളെ മറികടന്ന് 22 കാരനെ സ്വന്തമാക്കാനുള്ള ലിവർപൂളിൻ്റെ താൽപ്പര്യം വ്യക്തമാക്കുന്നു.

അടുത്ത സീസണിൽ ആൻഫീൽഡ് ആണ് തൻ്റെ ഇഷ്ട ലക്ഷ്യസ്ഥാനമെന്ന് വിർട്സ് ഇതിനോടകം വ്യക്തമാക്കിയതായാണ് റിപ്പോർട്ടുകൾ. യൂറോപ്പിലെ ഏറ്റവും മികച്ച യുവ മിഡ്ഫീൽഡ് പ്രതിഭകളിൽ ഒരാളായി കണക്കാക്കപ്പെടുന്ന വിർട്സ്, 2023-24 ൽ ലെവർകുസന്റെ ചരിത്രപരമായ ബുണ്ടസ് ലീഗ കിരീട വിജയത്തിൽ നിർണായക പങ്കുവഹിക്കുകയും മികച്ച പ്രകടനത്തിന് ബുണ്ടസ് ലീഗയിലെ പ്ലെയർ ഓഫ് ദി സീസൺ ആയി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തിരുന്നു. ഈ സീസണിലും 31 ലീഗ് മത്സരങ്ങളിൽ നിന്ന് 10 ഗോളുകൾ നേടി താരം മികച്ച ഫോം തുടർന്നു.
17 വയസ്സിൽ അരങ്ങേറ്റം കുറിച്ചതിന് ശേഷം വിർട്സ് ലെവർകുസനായി എല്ലാ മത്സരങ്ങളിലുമായി 197 മത്സരങ്ങളിൽ നിന്ന് 57 ഗോളുകൾ നേടിയിട്ടുണ്ട്.
ലെവർകുസൻ 150 മില്യണാണ് ആവശ്യപ്പെടുന്നതെങ്കിലും, ഒരു കരാറിലെത്താൻ ആകും എന്ന് ലിവർപൂൾ ഇപ്പോഴും ആത്മവിശ്വാസത്തിലാണ്.