ഈജിപ്ഷ്യൻ ക്ലബ്ബ് അൽ അഹ്ലിക്കെതിരായ ഫിഫ ക്ലബ്ബ് ലോകകപ്പിലെ ആദ്യ മത്സരത്തിൽ ഇന്റർ മയാമിക്ക് ജോർഡി ആൽബയുടെയും യാനിക് ബ്രൈറ്റിന്റെയും സേവനം നഷ്ടമാകും. പരിക്ക് കാരണമാണ് ഇരുവരും കളിക്കാത്തതെന്ന് മുഖ്യ പരിശീലകൻ ജാവിയർ മഷെറാനോ വെള്ളിയാഴ്ച നടന്ന പത്രസമ്മേളനത്തിൽ സ്ഥിരീകരിച്ചു.
പരിചയസമ്പന്നനായ സ്പാനിഷ് ലെഫ്റ്റ് ബാക്കായ ആൽബയ്ക്ക് കാൽ പേശിക്കാണ് പരിക്ക്. മിയാമിയുടെ മധ്യനിരയിലേക്ക് ആവശ്യമായ ശക്തി നൽകുന്ന ബ്രൈറ്റിനും കളിക്കാനാകില്ല. “ജോർഡിയും യാനിക്കും ഈ മത്സരത്തിൽ ലഭ്യമല്ല, പക്ഷേ അടുത്ത മത്സരത്തിൽ അവർ തിരിച്ചെത്തുമെന്ന് പ്രതീക്ഷിക്കുന്നു,” മഷെറാനോ പറഞ്ഞു.
അറ്റ്ലാന്റയിൽ വെച്ച് എഫ്‌സി പോർട്ടോയെയാണ് ഇന്റർ മിയാമി അടുത്തതായി നേരിടുന്നത്. അതിനുശേഷം സൗത്ത് ഫ്ലോറിഡയിൽ വെച്ച് ബ്രസീലിയൻ ക്ലബ്ബായ പാൽമെയ്‌റാസുമായി ഏറ്റുമുട്ടി ഗ്രൂപ്പ് എയിലെ മത്സരങ്ങൾ പൂർത്തിയാക്കും.