റിയാദ്: സൗദി പ്രോ ലീഗ് മത്സരത്തിൽ അൽ നസർ അൽ റിയാദിനെതിരെ 5-1ന്റെ തകർപ്പൻ വിജയം നേടി. ഈ വിജയത്തോടെ മൂന്ന് മത്സരങ്ങളിൽ നിന്ന് ഒൻപത് പോയിന്റുമായി അൽ നസർ ലീഗിൽ ഒന്നാം സ്ഥാനത്ത് തുടരുന്നു. ഈ മത്സരത്തിലെ ഇരട്ട ഗോളുകളോടെ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ കരിയറിലെ ആകെ ഗോളുകളുടെ എണ്ണം 945 ആയി.

മത്സരത്തിന്റെ തുടക്കം മുതൽ അൽ നസറാണ് കളി നിയന്ത്രിച്ചത്. ആറാം മിനിറ്റിൽ കിംഗ്സ്ലി കോമാൻ നൽകിയ പാസിൽ നിന്ന് ജോവോ ഫെലിക്സ് അൽ നസറിന് ലീഡ് നൽകി. 30-ാം മിനിറ്റിൽ കോമാൻ തന്നെ അൽ നസറിന് വേണ്ടി രണ്ടാം ഗോൾ നേടി.
33-ാം മിനിറ്റിൽ ജോവോ ഫെലിക്സിന്റെ അസിസ്റ്റിൽ നിന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോ അൽ നസറിന് മൂന്നാം ഗോൾ നേടി. ആദ്യ പകുതി അവസാനിക്കുന്നതിന് മുമ്പ് ഒരു ഗോൾ കൂടി നേടിയെങ്കിലും അത് വാർ പരിശോധനയിൽ ഓഫ്‌സൈഡാണെന്ന് കണ്ടെത്തി.
രണ്ടാം പകുതിയിലും അൽ നസർ ആക്രമണം തുടർന്നു. 49-ാം മിനിറ്റിൽ ജോവോ ഫെലിക്സ് തന്റെ രണ്ടാം ഗോളും നേടി. തൊട്ടുപിന്നാലെ 51-ാം മിനിറ്റിൽ സില്ല അൽ റിയാദിന് വേണ്ടി ഒരു ഗോൾ മടക്കി.
എന്നാൽ 76-ാം മിനിറ്റിൽ കോമാൻ നൽകിയ പാസിൽ നിന്ന് റൊണാൾഡോ തന്റെ രണ്ടാം ഗോളും നേടി അൽ നസറിന്റെ വിജയം ഉറപ്പിച്ചു. ഈ ഗംഭീര വിജയത്തോടെ അൽ നസർ ലീഗിൽ ഒന്നാം സ്ഥാനം നിലനിർത്തി.