ഓസ്ട്രിയയിൽ കോമാന്റെ അവസാന നിമിഷത്തെ ഗോളിൽ തോൽവിയിൽ നിന്നു രക്ഷപ്പെട്ടു ബയേൺ

Wasim Akram

ചാമ്പ്യൻസ് ലീഗിൽ റെഡ് ബുൾ സാൽസ്ബർഗിനെതിരെ തോൽവിയിൽ നിന്നു രക്ഷപ്പെട്ടു ബയേൺ മ്യൂണിക്. മത്സരത്തിൽ 72 ശതമാനം പന്ത് കൈവശം വച്ച മത്സരത്തിൽ അവർ 22 ഷോട്ടുകൾ ആണ് ഉതിർത്തത്. അതേസമയം അവസരം കിട്ടുമ്പോൾ എല്ലാം ബയേണിനെ ബുദ്ധിമുട്ടിച്ച സാൽസ്ബർഗ് മത്സരത്തിൽ 11 ഷോട്ടുകൾ ആണ് ഉതിർത്തത്. പരിക്കേറ്റ ഗോൾ കീപ്പർ മാനുവൽ ന്യൂയർ ഇല്ലാതെയാണ് ബയേൺ മത്സരത്തിൽ എത്തിയത്. 21 മത്തെ മിനിറ്റിൽ കളിയുടെ ഗതിക്ക് വിരുദ്ധമായി ഓസ്ട്രിയൻ ടീം മത്സരത്തിൽ മുന്നിലെത്തി. Screenshot 20220217 073014

പ്രത്യാക്രമണത്തിൽ ബ്രണ്ടൻ ആരോൺസണിന്റെ പാസിൽ നിന്നു ഇരുപതുകാരൻ അദാമു ആണ് അവരുടെ ഗോൾ കണ്ടത്തിയത്. പന്ത്രണ്ടാം മിനിറ്റിൽ പരിക്കേറ്റ നോഹ ഒകാഫുവിനു പകരക്കാനായി ആയിരുന്നു ആദാമു കളത്തിൽ എത്തിയത്. തുടർന്ന് ഗോൾ തിരിച്ചടിക്കാനുള്ള ബയേണിന്റെ ശ്രമങ്ങൾ ആണ് കാണാൻ ആയത്. പരാജയം മുന്നിൽ കണ്ട ബയേണിനു 90 മത്തെ മിനിറ്റിൽ കിംഗ്സ്‌ലി കോമാൻ ആണ് സമനില ഗോൾ സമ്മാനിച്ചത്. തോമസ് മുള്ളർ ഹെഡ് ചെയ്തു നൽകിയ പന്തിൽ നിന്നു ഫ്രഞ്ച് താരം ബയേണിന്റെ തോൽവി ഒഴിവാക്കുന്ന ഗോൾ നേടുക ആയിരുന്നു. മാർച്ച് ഒമ്പതിന് ആണ് ഇവർ തമ്മിലുള്ള രണ്ടാം പാദ പ്രീ ക്വാർട്ടർ മത്സരം നടക്കുക.