2025 സെപ്റ്റംബർ 2-ന് ലീഡ്സിലെ ഹെഡിംഗ്‌ലിയിൽ നടന്ന ഇംഗ്ലണ്ടിനെതിരായ ആദ്യ ഏകദിനത്തിൽ ദക്ഷിണാഫ്രിക്കയ്ക്ക് ഏഴ് വിക്കറ്റിന്റെ തകർപ്പൻ ജയം. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 24.3 ഓവറിൽ വെറും 131 റൺസിന് ഓൾ ഔട്ടായി.

വിയാൻ മൾഡർ, കേശവ് മഹാരാജ് എന്നിവരുടെ മികച്ച ബൗളിംഗാണ് ഇംഗ്ലണ്ടിനെ തകർത്തത്. 7 ഓവറിൽ 33 റൺസ് വഴങ്ങി 3 വിക്കറ്റുകൾ നേടിയ മൾഡർ തിളങ്ങിയപ്പോൾ, കേശവ് മഹാരാജ് 5.3 ഓവറിൽ 22 റൺസ് മാത്രം വഴങ്ങി 4 വിക്കറ്റുകൾ വീഴ്ത്തി. ഏകദിന ക്രിക്കറ്റിൽ ഇംഗ്ലണ്ടിനെതിരെ ഒരു ദക്ഷിണാഫ്രിക്കൻ സ്പിന്നറുടെ മികച്ച പ്രകടനമാണിത്. ജാമി സ്മിത്ത് 54 റൺസെടുത്ത് ഇംഗ്ലണ്ടിന് ഭേദപ്പെട്ട തുടക്കം നൽകിയെങ്കിലും, അവസാന 7 വിക്കറ്റുകൾ വെറും 29 റൺസിനാണ് വീണത്.
132 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് തുടക്കം മുതൽ കാര്യങ്ങൾ എളുപ്പമായിരുന്നു. 55 പന്തിൽ നിന്ന് 13 ഫോറുകളും 2 സിക്സറുകളും സഹിതം 86 റൺസെടുത്ത ഓപ്പണർ എയ്ഡൻ മർക്രം ദക്ഷിണാഫ്രിക്കൻ ഇന്നിംഗ്‌സിന് നേതൃത്വം നൽകി.
ഇംഗ്ലണ്ടിനെതിരെ ഒരു ദക്ഷിണാഫ്രിക്കൻ താരത്തിന്റെ ഏറ്റവും വേഗതയേറിയ അർദ്ധ സെഞ്ച്വറിയാണിത്. 31 റൺസെടുത്ത റയാൻ റിക്കൽട്ടൺ മർക്രമിന് മികച്ച പിന്തുണ നൽകി. 20.5 ഓവറിൽ 7 വിക്കറ്റ് ശേഷിക്കെ ദക്ഷിണാഫ്രിക്ക വിജയം നേടി. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിൽ 1-0 എന്ന നിലയിൽ ദക്ഷിണാഫ്രിക്ക മുന്നിലെത്തി. അടുത്ത രണ്ട് മത്സരങ്ങൾ ലോർഡ്സിലും റോസ്ബൗളിലുമായി നടക്കും.