തുടക്കത്തിലെ സ്പിന്‍ ആക്രമണം തങ്ങളെ ഞെട്ടിച്ചു – ജേസണ്‍ ഹോള്‍ഡര്‍

Sports Correspondent

തങ്ങള്‍ക്കെതിരെ സ്പിന്‍ ഉപയോഗിച്ച് ബൗളിംഗ് ഓപ്പണ്‍ ചെയ്യുവാനുള്ള ചാഡ്വിക് വാള്‍ട്ടണിന്റെ തീരുമാനം തങ്ങളെ ഞെട്ടിച്ചുവെന്ന് പറഞ്ഞ് ബാര്‍ബഡോസ് ട്രിഡന്റ്സ് നായകന്‍ ജേസണ്‍ ഹോള്‍ഡര്‍. ഇന്നലെ ആദ്യം ബാറ്റ് ചെയ്ത ടീമിന് 140 റണ്‍സ് മാത്രമേ നേടുവാന്‍ സാധിച്ചിരുന്നുള്ളു. ജമൈക്ക തല്ലാവാസിന്റെ ക്യാപ്റ്റനായി എത്തിയ ആദ്യ മത്സരത്തില്‍ തന്നെ ടീമിന് വിജയം സ്വന്തമാക്കുവാന്‍ ചാഡ്വിക് വാള്‍ട്ടണ് സാധിച്ചിരുന്നു.

ക്യാപ്റ്റന്‍സിയിലെ മാറ്റത്തിനൊപ്പം ബാറ്റിംഗിലും താരം 51 റണ്‍സുമായി മികച്ച് നിന്നാണ് ജയം ഉറപ്പാക്കിയത്. ടീമായി നേടിയ വിജയമാണെന്നും അലെക്സ് ഹെയില്‍സ് ജോണ്‍സണ്‍ ചാള്‍സ് എന്നിങ്ങനെയുള്ള താരങ്ങള്‍ക്കെതിരെ വേറിട്ട സമീപനം എടുക്കണമെന്നതായിരുന്നു തീരുമാനമെന്നും അതിനാലാണ് സ്പിന്നര്‍മാരെ ഉപയോഗിച്ച് ബൗളിംഗ് ഓപ്പണ്‍ ചെയ്തതും അത് വിജയം കണ്ടതെന്നും ചാഡ്വിക് വാള്‍ട്ടണ്‍ പറഞ്ഞു.

ജോര്‍ജ്ജ് വര്‍ക്കറാണ് ഓപ്പണര്‍മാരെ രണ്ട് പേരെയും പുറത്താക്കി മികച്ച തുടക്കം ടീമിന് നല്‍കിയത്. പിന്നീട് അഫ്ഗാന്‍ സ്പിന്നര്‍ സഹീര്‍ ഖാനും വിക്കറ്റുകള്‍ നേടി സമ്മര്‍ദ്ദം സൃഷ്ടിക്കുകയായിരുന്നു.