ജംഷദ്പൂരിന് എതിരെ സമനില, പരാജയം അറിയാതെ കേരള ബ്ലാസ്റ്റേഴ്സിന് ഏഴാം മത്സരം, നിരാശ നൽകി റഫറിയിങ്

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്ന് ജംഷദ്പൂരിന് എതിരായ കേരള ബ്ലാസ്റ്റേഴ്സ് മത്സരം 1-1 എന്ന നിലയിൽ അവസാനിച്ചു. മികച്ച പ്രകടനം കാഴ്ചവെച്ചു എങ്കിലും വിജയ ഗോൾ നേടാൻ ആവാത്തത് കേരള ബ്ലാസ്റ്റേഴ്സിന് വിനയായി. റഫറി ഒരു പെനാൾട്ടി നിഷേധിച്ചില്ലായിരുന്നു എങ്കിൽ കേരള ബ്ലാസ്റ്റേഴ്സിന് ഇന്ന് വിജയം സ്വന്തമാക്കാമായിരുന്നു.

ഇന്ന് ഇരു ടീമുകളും ആക്രമിച്ച് കളിച്ചാണ് മത്സരം ആരംഭിച്ചത്. പാസിംഗിലെ പിഴവുകൾ തുടക്കത്തിൽ കേരള ബ്ലാസ്റ്റേഴ്സിന് തിരിച്ചടിയായി‌. 14ആം മിനുട്ടിൽ ലഭിച്ച ഒരു ഫ്രീകിക്കിൽ നിന്ന് ഗ്രെഗ് സ്റ്റുവാർട് ജംഷദ്പൂരിന് ലീഡ് നൽകി. ആരും പ്രതീക്ഷിക്കാത്ത ആങ്കിളിൽ നിന്ന് ഒരു വലിയ ബെൻഡ് കിക്കുലൂടെ ആണ് സ്റ്റുവർട്ട് പന്ത് വലയിൽ എത്തിച്ചത്. പോസ്റ്റിൽ തട്ടിയായിയിരുന്നു പന്ത് വലയിലേക്ക് പോയത്. ഈ ഗോളിന് ശേഷം കേരള ബ്ലാസ്റ്റേഴ്സ് തീർത്തും അറ്റാക്കിലേക്ക് പോയി.

27ആം മിനുട്ടിൽ മൈതാന മധ്യത്ത് നിന്ന് പന്ത് സ്വീകരിച്ച് മുന്നേറിയ ആല്വാരോ വാസ്കസ് ഒറ്റയ്ക്ക് കുതിച്ചു. പെനാൾട്ടി ബോക്സിന് തൊട്ടു മുമ്പിൽ വെച്ച് വാസ്കസ് തൊടുത്ത ഇടം കാലൻ ഷോട്ട് രെഹ്നേഷ് തടഞ്ഞു. എന്നാൽ റീബൗണ്ടിലൂടെ സഹൽ കേരള ബ്ലാസ്റ്റേഴ്സിനെ ഒപ്പം എത്തിച്ചു. സഹലിന്റെ സീസണിലെ നാലാം ഗോളായിരുന്നു ഇത്.

37ആം മിനുട്ടിൽ കേരളത്തിന് ലഭിക്കേണ്ട പെനാൾട്ടി റഫറി നിഷേധിച്ചു. വാസ്കസിന്റെ ഒരു ക്രോസ് ജംഷദ്പൂർ താരത്തിന്റെ കയ്യിൽ തട്ടി എങ്കിലും റഫറി പെനാൾട്ടി നിഷേധിച്ചു. ഇത് ആദ്യമായല്ല കേരളം റഫറിയുടെ മോശം തീരുമാനത്തിന് വിധേയരാകുന്നത്.

രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ കേരള ബ്ലാസ്റ്റേഴ്സിന് അവസരം ലഭിച്ചു. പീറ്റർ ഹാർട്ലിയുടെ പിഴവിൽ നിന്ന് കിട്ടിയ അവസരം ഒരു ചിപ്പിലൂടെ വലയിൽ എത്തിക്കാൻ വാസ്കസ് നടത്തിയ ശ്രമം ബാറിൽ തട്ടി മടങ്ങി. വിജയ ഗോളിനായി ശ്രമിക്കുന്നതിനിടയിൽ ലൂണ പരിക്കേറ്റ് പുറത്ത് പോകേണ്ടി വന്നത് കേരള ബ്ലാസ്റ്റേഴ്സിന് തിരിച്ചടിയായി. 84ആം മിനുട്ടിൽ ഇഷാൻ പണ്ടിതയുടെ ഒരു ഷോട്ട് മനോഹരമായി സേവ് ചെയ്ത് കൊണ്ട് ഗിൽ കേരളത്തെ രക്ഷിച്ചു.

ഈ സമനിലയോടെ കേരളത്തിൽ 13 പോയിന്റുമായി ലീഗിൽ മൂന്നാമത് നിൽക്കുകയാണ്‌. 13 പോയിന്റ് തന്നെയുള്ള ജംഷദ്പൂർ രണ്ടാം സ്ഥാനത്തും നിൽക്കുന്നു.